Tuesday, November 19, 2013

ബ്ലോഗ്ഗര്‍ വാര്‍ഷിക ഫലം (ആയിരത്തി ഒരുനൂറ്റി പത്തൊന്‍പതു ചിങ്ങം ഒന്ന് മുതല്‍ കര്‍ക്കിടകം മുപ്പത്തി ഒന്ന് വരെ)

ഫേസ്ബുക്കും, ജി പ്ലസും, മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ഗ്രഹങ്ങളും ശുഭയോഗ വീക്ഷണങ്ങളില്ലാതെ നാലിന്‍റെ ഉച്ചസ്ഥാനത്തു നില്‍ക്കുന്നതിനാല്‍ കൊല്ലവര്‍ഷം ആയിരത്തി ഒരുനൂറ്റി പത്തൊന്‍പതു ബ്ലോഗ്ഗര്‍മാര്‍ക്ക് അത്ര ശുഭകരമല്ല, എങ്കിലും സർവ്വേശ്വരകാരകങ്ങളായ ഗ്രൂപ്പുകള്‍ വ്യാഴത്തില്‍ ദൃഷ്‌ടി ചെയ്യുന്നത്‌ കമന്റുകളും, ലൈക്കുകളും വര്‍ദ്ധിക്കുന്നതിനും വിമര്‍ശനങ്ങള്‍ക്ക് ശക്തികുറയുന്നതിനും സഹായിക്കും. ലഗ്നാധിപൻ സൂര്യന്‍ സരിത നക്ഷത്രാങ്കിതനായി നിലകൊള്ളുന്നതുകൊണ്ട് രാശി ഉദയം ആയതിനാല്‍ ബൂലോകത്ത് പോസ്റ്റുകളുടെ എണ്ണം വര്‍ദ്ധിക്കും. എന്നിരുന്നാലും ബൂലോകകാരകങ്ങളായ 'ക്ലിപ്പുകള്‍' യൂടൂബ്ക്ഷേത്രത്തിൽ അഗ്നിഭാവ യോഗം ചെയ്‌ത്‌ നിൽക്കുന്നത്‌കൊണ്ട് പോസ്റ്റുകള്‍ക്ക്‌ പ്രതീക്ഷിക്കുന്ന പ്രതികരണം കിട്ടിയെന്നു വരില്ല (യുട്യൂബ് ശക്തി പ്രാപിക്കും എന്ന് സാരം).  

ബ്ലോഗ്ഗര്‍ ഡോട്ട് കോമിന്‍റെ ഇപ്പോഴത്തെ ഗ്രിഹനിലഅനുസരിച്ച്   ധനസ്‌ഥാനാധിപനും, ഭാവാധിപനുമായ ഗൂഗിള്‍, വേര്‍ഡ്പ്രസ്സ്, ട്വിറ്റെര്‍ തുടങ്ങിയ നീചഗ്രഹങ്ങളുടെ അപഹാരമുണ്ടെങ്കില്‍കൂടിയും
ഷഷ്‌ഠാധിപത്യവും ഭാഗ്യാധിപത്യവും വഹിച്ച്‌ പന്ത്രണ്ടില്‍ സഞ്ചരിക്കുന്നു. ദേഹകാരകത്വവും മനോകാരകത്വവും വഹിക്കുന്ന ജി പ്ലസ്‌ ഭാഗ്യാധിപത്യം വഹിച്ചു നില്‍ക്കുന്ന ഗൂഗിളിന്‍റെ വീക്ഷണത്തില്‍ നില്‍ക്കുന്നത്  പോസ്റ്റുകള്‍ക്ക്‌ വളരെ നല്ലതാണു. ആയിരത്തി ഒരുനൂറ്റി പത്തൊന്‍പതു തുലാമാസം പതിമൂന്നാം തീയതിയോടു കൂടി 
ആന്‍ഡ്രോയിഡ്  ജെല്ലിബീന്‍ രാശിയില്‍ നിന്നും കീ ലൈം രാശിയിലേക്ക് കടക്കുന്നതിനാല്‍ ഭാഷാവരം വര്‍ദ്ധിക്കുകയും മൊബൈലില്‍ കൂടി ധാരാളം കമന്റുകള്‍ ലഭിക്കുകയും ചെയ്യും. 

രാശി ഫലങ്ങള്‍

വാസനകൂറ് (ഉണര്‍ന്നെണീറ്റു പല്ല് തേക്കുന്നതിനു മുന്‍പുള്ള അര നാഴിക നേരത്ത് പോസ്റ്റ്‌ ഇടുന്ന ബ്ലോഗ്ഗെര്‍മാര്‍ ഈ രാശിയില്‍ വരും)


ഡ്രാഫ്റ്റുകള്‍ ലേബല്‍ നഷ്ടപ്പെട്ട് ബ്ലോഗ്‌ക്ഷേത്രത്തില്‍ നിന്നും അകന്നു പോകുന്നതിനാല്‍ പോസ്റ്റ്‌ഹാനിയും കമന്റ്ഹാനിയും ഫലം.  ദോഷം മാറ്റാന്‍ കൊടകരപുരാണമോ, കുമാര സംഭവങ്ങളോ, ബെര്‍ളിത്തരങ്ങളോ വായിച്ചു കമന്റ് ഇടുന്നത് നന്നായിരിക്കും. ഗൂഗിള്‍ ആഡ് സെന്‍സില്‍ ഉപഭോക്താവ്‌ ആകുമെങ്കിലും  ചില ചില്ലറ കലാ പരിപാടികള്‍ കൊണ്ടൊന്നും വരുമാനം ലഭിക്കാന്‍ സാധ്യത കാണുന്നില്ല.  ഫെയ്ക്കുകള്‍ ബ്ലോഗ്‌ക്ഷേത്രമണ്ഡലത്തില്‍ അഗ്നിമാരുതയോഗം ചെയ്തു നിക്കുന്നതിനാല്‍ ബ്ലോഗ്‌മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്.  കര്‍ക്കടക രാമായണം,   കലിയുഗവരദന്‍, വിശാലഭാരതം തുടങ്ങിയ ആത്മീയ ബ്ലോഗുകള്‍ സ്ഥിരമായി പാരായണം ചെയ്യുന്നത്  കൂടാതെ  കമ്പ്യൂട്ടര്‍ ടിപ്സ് പഠിക്കുക കൂടി ചെയ്താല്‍ ബ്ലോഗ്‌ റീസ്റ്റോര്‍ ചെയ്യാന്‍ സാധിക്കും.  

പോസ്റ്റിടാന്‍ പറ്റിയ സമയം : ബ്ലോഗ്ഗെറില്‍ വ്യാഴാച്ചയും, വേര്‍ഡ്‌പ്രസ്സില്‍ ശനിയാഴ്ചയും.


ലിങ്കൂറ് (മറ്റുള്ളവരുടെ പോസ്റ്റിലും കമെന്റിലും ലിങ്ക് വിതറുന്ന ബ്ലോഗ്ഗെര്‍മാര്‍ ഈ രാശിയില്‍ വരും)

ഈ രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ കാലമാണ്.  പതിനൊന്നും ഭാവാധിപനായ ലിങ്ക് നീചംപ്രാപിച്ച്‌ ദുരിതത്തിൽ കലാശിക്കാന്‍ സാധ്യത കാണുന്നു. ദോഷം മാറാന്‍ അബസ്വരങ്ങള്‍ എല്ലാദിവസവും നൂറ്റൊന്നു പ്രാവശ്യം ഉരുവിടുന്നത് ഗുണം ചെയ്യും.  ബിലാത്തിപട്ടണംഎച്മുവോട് ഉലകം , ചിന്നുവിന്റെ നാട്കൊച്ചുത്രേസ്യയുടെ ലോകം, വെള്ളരിക്കാ പട്ടണം , അപ്പൂട്ടന്റെ ലോകം  തുടങ്ങി ബൂലോകം ചുറ്റി സഞ്ചരിച്ചു ലിങ്കിടാനുള്ള യോഗം കാണുന്നു. ലിങ്കിടുന്ന സമയത്ത് ഇടുന്ന പോസ്റ്റുമായി കുറഞ്ഞത്‌ വിഷയപൊരുത്തം, ദിനപ്പൊരുത്തം എന്നിവയെങ്കിലും ഉണ്ടായിരിക്കണം, ഇല്ലെങ്കില്‍ കൂടാരങ്ങൾക്ക് നാശവും, പിക്സെല്‍‌സിനു രോഗ പീഡയും ഫലം. പാപപരിഹാരത്തിനു ഊർക്കടവ് അമ്പലത്തിലോ,  വള്ളിക്കുന്ന് കാവിലോ നീര്‍‌മിഴിപ്പൂക്കള്‍‌ കാഴ്ച്ചവെച്ചു കമന്റ് ഇടുന്നത് നല്ലതാണു.

ലിങ്കിടാന്‍ പറ്റിയ സമയം : പൊരുത്തമുള്ള ലക്ഷണമൊത്ത ലിങ്കുകള്‍ക്ക് പ്രത്യേക മുഹൂര്‍ത്തമില്ല. പൊരുത്തം ഇല്ലാത്ത ലിങ്കുകള്‍ ബ്ലോഗോദയത്തിനു മുന്‍പ് ഇടാന്‍ ശ്രദ്ധിക്കുക

ത്രിനേത്ര കൂറ് (തേങ്ങ അടിക്കുവാന്‍ ആളെ റെഡിയാക്കി നിറുത്തിയിട്ടു പോസ്റ്റ്‌ ഇടുന്ന ബ്ലോഗ്ഗെര്‍മ്മാര്‍ ഈ രാശിയില്‍ വരും)

 തേങ്ങാനുഗുണപ്രകാരം നൂറ്റൊന്നു ലബേല്‍ മന്ത്രങ്ങള്‍ ഉരുക്കഴിച്ച കമന്റാകര്‍ഷണ ഗാട്ജെറ്റ് ബ്ലോഗ്ഗില്‍ പതിക്കുന്നത് ഗുണം ചെയ്യും. ഞാനും എന്‍റെ ബ്ലോഗും എന്ന ഭാവം വെടിഞ്ഞു മറ്റുളവരുടെ ബ്ലോഗിനെയും എന്റെ സ്വന്തം ബ്ലോഗ് ആയി കാണാനും അതിലെല്ലാം തേങ്ങയുടയ്ക്കാനും ശ്രമിക്കും. ബൂലോകത്തുള്ള മിക്കവാറും ബ്ലോഗ്ഗെര്‍മ്മാര്‍ സുഹൃത്തുക്കള്‍ ആയി തീരും. ഗഫൂര്‍ കാ ദോസ്ത്, പത്രക്കാരന്‍, !പടന്നക്കാരന്‍, ! ഞാനൊരു പാവം പ്രവാസി, അനില്‍ നമ്പൂതിരിപ്പാട്, ഒളിപ്പോരാളി എന്നുവേണ്ട മണ്ടൂസന്‍ വരെ ഫ്രെണ്ട് റിക്വസ്റ്റ് അയക്കാന്‍ സാധ്യത കാണുന്നു. ഘടനാസ്വരൂപമായ ടെമ്പ്ലേറ്റില്‍ ഇടങ്ങേറുകാരന്‍റെ അപഹാരം മൂലം ചില ഭ്രാന്തന് ചിന്തകള് ഉണ്ടാകുമെങ്കിലും ഒരു ഫിനിക്സ് പക്ഷിയെപോലെ ഉണ്ടാപ്രിയുടെ ലോകത്തെക്ക് തിരികെ വരും. 'ശുഭം കമന്റോത്തമേ തേങ്ങ' എന്നാണെങ്കിലും, നാളീകേരമുടയ്ക്കുന്ന മാത്രയില്‍ തന്നെ ലിങ്ക് വിതറുന്നത് വിപരീതഫലം നല്‍കുമെന്ന് കമന്റിലോര്‍ക്കുന്നത് നന്ന്.  

തേങ്ങയുടയ്ക്കാന്‍ പറ്റിയ സമയം : പോസ്റ്റ്‌ ഇട്ടതിനു ശേഷം ആദ്യ കമന്റ് വരുന്നതിനു മുന്‍പുള്ള അര നാഴിക നേരം.


സദാചാര കൂറ് (എന്തിനും ഏതിനും സദാചാര പോസ്റ്റുകള്‍ ഇടുന്ന ബ്ലോഗ്ഗെര്‍മ്മാര്‍ ഈ രാശിയില്‍ വരും)

പോസ്റ്റ്‌ സമൃഥിയുടെ വര്‍ഷമാണ്‌ ഈ രാശിക്കാര്‍ക്ക്.  അസ്തമനാല്‍പൂര്‍വ്വത്തില്‍ മലയാളീ ഹൌസില്‍ നടത്തപ്പെടുന്ന പഞ്ചാംഗനമസ്കാരപൂജയാല്‍ ധാരാളം പോസ്റ്റുകള്‍ ഇടാന്‍ സാധിക്കും.  അനോണി ആന്റണി, അനോമണി എന്നീ ഗ്രഹങ്ങള്‍ സ്ഫുടത്തില്‍ നില്‍ക്കുന്നതിനാല്‍ ധാരാളം അനോണി കമന്റുകള്‍ ലഭിക്കുമെങ്കിലും വിവാദങ്ങള്‍ നിഴലും ഞാനും പോലെ പിന്തുടരും. അമാവാസി ദിനത്തില്‍ ബൂലോഗ ക്ലബ്ബുകളില്‍ കറങ്ങിനടക്കുന്നത് കാരണം സകല ഉഡായിപ്പുകളും ബൂലോകമറിയും. കൂടാതെ കുഞ്ഞാ..ഇതൊന്നും അത്ര നല്ലേനല്ല എന്ന് ഉപദേശിക്കുമ്പോള്‍ താന്‍ ഒരു കൂതറ ആണെന്ന് മറന്നുപോകാന്‍ ഇടവരും.  എന്നിരുന്നാലും ചുരുക്കം ചില താന്തോന്നികളെ നേര്‍വഴിക്കു നടത്താന്‍ കഴിയും. പാപപരിഹാരത്തിന് പുഞ്ചപ്പാടത്തുള്ള  വാഗ്ജ്യോതിയുടെ  അമ്പലത്തില്‍ തൂലിക കാണിക്കവെച്ചു പ്രാര്‍ഥിക്കുക.

പോസ്റ്റിടാന്‍ പറ്റിയ സമയം :  വാര്‍ത്ത കഴിഞ്ഞു മൂന്ന് വിനാഴികയ്ക്കുള്ളില്‍ ഇടുന്ന പോസ്റ്റിനു ഇരട്ടി ഗുണം.


നാരി കൂറ് (വനിതാ ബ്ലോഗ്ഗര്‍മ്മാര്‍ക്ക് മാത്രം കമന്റും ലൈക്കും നല്‍ക്കുന്ന ബ്ലോഗ്ഗെര്‍മ്മാര്‍ ഈ രാശിയില്‍ വരും)

'പ്രൊഫൈല്‍ മൂലം ഫോട്ടോ മൂലം കമന്റുകള്‍ പലവിധം പോസ്റ്റില്‍ സുലഭം' എന്ന കവിഭാഷ ഉടലെടുത്തത് തന്നെ ഈ രാശിക്കാരുടെ പ്രവര്‍ത്തന ഫലമായാണ്‌. മുല്ലപ്പൂക്കള്‍, ഇലഞ്ഞിപൂക്കള്‍, നീലക്കുറിഞ്ഞി, വയല്‍ പൂവ്, റോസാപ്പൂക്കള്‍, പവിഴമല്ലി, ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി എന്നിങ്ങനെ പൂക്കളോടുള്ള അഭിനിവേശം  വര്‍ധിക്കും. ബ്ലോഗില്‍ പതിച്ചിരിക്കുന്ന  മദനലൈക്കായയന്ത്രം മാറ്റി അവിടെ അഷ്ടാദശാക്ഷരകമന്റ് യന്ത്രം ഗാട്ജെറ്റ് രൂപത്തില്‍ പ്രതിഷ്ട്ടിക്കുനത് വളരെ നല്ലതാണു.  തന്‍റെ പോസ്റ്റുകള്‍ കൊമ്പന്റെ വമ്പത്തരങ്ങള്‍ ആണെന്ന് സ്വയം തോന്നുമെങ്കിലും മറ്റുള്ളവര്‍ക്ക് അത് വെറും പിച്ചും പേയും ആയിരിക്കും. നിസര്‍ഗ്ഗം സ്ത്രീ രാശികളുടെ  ജങ്ങ്ഷനില്‍ എത്തി നില്‍ക്കുന്ന സമയമാണ്,  പാപപരിഹാരത്തിന് എഴുത്താണി, നിധീശ്വരം കോവിലില്‍ നേര്‍ച്ചവെച്ചു അഷ്ടകമന്റാര്‍ച്ചന നടത്തുക.

ലൈക്കടിക്കാന്‍ പറ്റിയ സമയം : പ്രൊഫൈല്‍ ഫെയിക് അല്ല എന്നുറപ്പ് ആണെങ്കില്‍, ശാന്തിമുഹൂര്‍ത്തത്തില്‍ ഇടുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഏതു സമയത്ത് ഇട്ടാലും ഫലം കിട്ടില്ല. 

നീലകൂറ് ('ബ്ലൂ' പോസ്റ്റുകള്‍ മാത്രം വാരി വിതറുന്ന ബ്ലോഗ്ഗെര്‍മാര്‍ ഈ കൂറില്‍ വരും)  

സമയം വളരെ മോശമാണ് സൂക്ഷിക്കണം. ഇടുന്ന പോസ്റ്റുകള്‍ മുഴുവന്‍ പടവന്‍റെ പടവാള്‍ പോലെ ഹെഡറിനു മുകളില്‍ തൂങ്ങിക്കിടക്കും.  ബൂലോകത്തില്‍ ഇടുന്ന പോസ്റ്റുകള്‍ക്ക്‌ കുലാധിപന്മമാര്‍ക്ക് വരെ ബലക്ഷയം ഉണ്ടാക്കുന്ന കമന്റുകള്‍ ഫലം. ലവണതീരങ്ങളിലൂടെ കേന്ദ്രരാശിയില്‍ സഞ്ചരിക്കേണ്ട യാഹൂ  തേജസ്‌ നഷ്ടപ്പെട്ട് കഥാവശേഷനായി കാണപ്പെടുന്നതിനാല്‍ ജീവധാനിക്ക് ഹാനിയുണ്ടാവാന്‍ യോഗം കാണുന്നു. പിതൃമാതൃകാരകത്വത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ വരിയും വരയുമായി ലഭിക്കാന്‍ ഇടവരും. ഗ്രൂപ്പുകളിലെ അംഗത്വം നഷ്ടപ്പെട്ട് വനവാസത്തിനു പോകേണ്ടിവരും. എന്നിരുന്നാലും സൈബര്‍ സ്പേസില്‍ ചീരാമുളകിന്‍റെ (വി)കൃതികള്‍ ഉള്‍പ്രേരകങ്ങളായി തീരുന്നതുകൊണ്ട്‌ പോസ്റ്റുകള്‍ക്ക്‌ മുട്ടുണ്ടാവുകയില്ല. ദിവസവും മുള്ളന്മാടി കാവില്‍ ബ്ലോഗ്ദേവിക്ക് കുങ്കുമം അര്‍ച്ചന ചെയ്തു  നിലാവസ്തമിക്കും മുന്‍പ് സുബിവാക്യം  ആയിരത്തി ഒന്ന് തവണ ഉരുവിടാതെ മന്വന്തരത്തില്‍ പോലും മുക്തി കിട്ടില്ല. 


പോസ്റ്റിടാന്‍ പറ്റിയ സമയം :  സദാചാര കൂറുകാര്‍ അറിയാതെ ഏതു സമയവും പോസ്റ്റ്‌ ഇടാവുന്നതാണ്.



കോപ്പി കൂറ് (മറ്റുളവരുടെ പോസ്റ്റുകള്‍ അടിച്ചു മാറ്റി പോസ്റ്റ്‌ ആക്കുന്ന ബ്ലോഗ്ഗെര്‍മാര്‍ ഈ രാശിയില്‍ വരും)

പഞ്ചഭൂതങ്ങള്‍ നപുംസകാധിപത്യത്തില്‍ കഴിയുന്നതിനാല്‍ ദേഹപ്രകൃതിതന്നെ മാറാന്‍ ഇടയുണ്ട്. ബൂലോകകഥകള്‍ സ്വന്തം കഥകള്‍ ആക്കി മാറ്റാനുള്ള എന്‍റെ തോന്നലുകള്‍ ഇത്തിരി നേരം എടുത്തായാലും നിയന്ത്രിക്കണം, ഇല്ലെങ്കില്‍ നിരക്ഷരൻ പറയാതെ ബാക്കി വെച്ചത് വോയിസ് ഓഫ് എ വില്ലേജ് ഗേളിന്റെ ശബ്ദത്തില്‍ അത്തോളിക്കാരന്‍ പറയുന്നത് കേള്‍ക്കേണ്ടി വരും. അധിദേവതകളായ ബ്ലോഗ്ഗെര്‍മാര്‍ വിചിത്രന്‍ & കമ്പനിയായി  രൂപാന്തരണം സംഭവിച്ചു ബ്ലോഗില്‍ കനല്‍ ചിന്തുകള്‍ വിതറും. മിക്ക പോസ്റ്റുകള്‍ക്കും ചവറ്റു കുട്ടയില്‍ ആണ് സ്ഥാനം എങ്കിലും പോസ്റ്റ്‌ ഗുണം കൊണ്ട്  സെന്‍റര്‍കോര്‍ട്ട് കയറിയിറങ്ങേണ്ടിവരും.  അഭിഭാഷണം മൂലം അഹങ്കാരിയായി , കല്ലിവല്ലിയായി തീരും. കുട്ടിക്കളി മാറാന്‍ തിരുവാതിര ദിനത്തില്‍ കുമ്മാട്ടി കാവില്‍ അസൃസ് തായമ്പകയില്‍ ഹൃദയതാളങ്ങള്‍ തീര്‍ക്കാമെന്ന് നേര്‍ച്ച നല്‍കുക.    

പോസ്റ്റിടാന്‍ പറ്റിയ സമയം : പോസ്റ്റുകള്‍ ഇടാതിരിക്കുന്നതാണ് ദേഹപ്രകൃതിക്ക് നല്ലത്.


വെള്ളി കൂറ് (വെള്ളി, ശനി, ഞായര്‍ എണീ അവധി ദിവസങ്ങളില്‍ മാത്രം പോസ്റ്റ്‌ ഇടുന്ന ബ്ലോഗ്ഗെര്‍മാര്‍ ഈ രാശിയില്‍ വരും. ഇതിനെ അവധി കൂറ് എന്നും പറയും.)



കായംകുളം സൂപ്പര്‍ഫാസ്റ്റ്കണ്ണൂര്‍ പാസഞ്ചര്‍, അറേബ്യന്‍ എക്സ്പ്രസ്സ്‌ എന്നീ ട്രെയിനുകളില്‍ നാട്ടിലേക്കു യാത്ര ചെയ്യുനതായി  സ്വപ്നം കാണും. കലിയുഗ കഥാസാഗരത്തില്‍ തൃശൂര്‍ വിശേഷങ്ങള്‍ അന്യമാകുന്നതിനെ കുറിച്ച് കൂലങ്കഷമായി ചിന്തിക്കും. നമ്മുടെ ബൂലോകത്തില്‍ നല്ല സൃഷ്ടികള്‍ പോസ്റ്റ്‌ ചെയ്യാന്‍ കഴിയും. സൂര്യാദിഗ്രഹങ്ങളുടെ അംശകഫലത്താല്‍ വസീകരണങ്ങള്‍ ധാരാളമുണ്ടാകമെങ്കിലും അവയെ തുഞ്ചാണി കൊണ്ട് നേരിടാന്‍ കഴിയും.  സ്വക്ഷേത്രസ്ഥിതിഫലം മെച്ചപ്പെടുന്നതിനാല്‍ ഇന്നലെയുടെ സ്മാരകങ്ങള്‍ ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കും.  ബാല്‍ക്കണിയില്‍ ഇരുന്നു കാണേണ്ട സിനിമകള്‍ യൌടൂബില്‍ കൂടി കാണാന്‍ ഇടവരും. പഞ്ചധൂമാദികള്‍ വിശ്വമാനവികത്തില്‍ സൗമ്യദര്‍ശനം ചെയ്തു നില്‍ക്കുന്നതിനാല്‍ സുമനസ്സ് ഉള്ള ഒരു പെണ്‍കുട്ടിയുമായി സ്നേഹക്കൂട് പണിയാന്‍ കഴിയും. വാക്താരകം മാറ്റിവെച്ചു മനു സ്മൃതികള് ഉരുവിടുന്നത് ബ്ലോഗ്‌വിജയത്തിന് കാരണമാകും. 


പോസ്റ്റിടാന്‍ പറ്റിയ സമയം : അവധി തുടങ്ങുന്ന ദിവസം രാവിലെ പത്തിനും പത്തരയ്ക്കും ഇടയില്‍.

 

മൌന കൂറ് (ഒരിക്കല്‍ സജീവനും ഇപ്പോള്‍ നിര്‍ജീവനും ആയ ബ്ലോഗ്ഗെര്‍മാര്‍ ഈ രാശിയില്‍ വരും)

 ഭാവനാഗ്രഹങ്ങള്‍ ലൈക്ക്, പോക്കാദി പഞ്ചസ്ഫുടങ്ങള്‍ അപഹരിച്ചു റൈറ്റെര്‍സ്  ബ്ലോക്കിന്‍റെ ദ്രേക്കാണത്തില്‍ നില്‍ക്കുന്നതിനാല്‍ പുതിയ പോസ്റ്റുകള്‍ ഉണ്ടാവാന്‍ വളരെ പരിശ്രമിക്കേണ്ടി വരും.  അനുഭവങ്ങള്‍, കഥകള്‍ ധാരാളം മനസിലുണ്ടെങ്കിലും പോസ്റ്റുകള്‍ക്ക്‌ പഴയ 'ഗും' ഉണ്ടാവുകയില്ല. ഭാവനാഗ്രഹങ്ങള്‍ക്ക്‌വന്ന ഈ അപഹാരം നിസാരമല്ല. മൊത്തം ചില്ലറമൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍, കൊടകരപുരാണം, പോങ്ങുമ്മൂടന്‍, ബ്രിജ് വിഹാരം തുടങ്ങി പ്രശസ്തമായ പലബ്ലോഗുകളെയും ഈ അപഹാരം ബാധിച്ചിട്ടുണ്ട് എന്നറിയുമ്പോഴാണ് ഇത് മൂലമുള്ള തൊന്തരവ് മനസിലാവുക. ആദിയില്‍ ബൂലോകത്തിന്‍റെ ഇരിപ്പിടത്തില്‍ കഥപെട്ടി തുറന്നിട്ട പലരും പിന്നീട് വെറും കാഴ്ചക്കാരൻ ആവാന്‍ കാരണം ഈ ഗ്രഹണകാലമാണ്. മലയാളികളുടെ  ഹൃദയത്തുടിപ്പുകള്‍ അറിഞ്ഞ ഇവര്‍ക്കുവേണ്ടി  ബ്ലോഗാദാശി വ്രതം അനുഷ്ടിക്കാന്‍ വരെ ബ്ലോഗ്ഗെര്‍മാര്‍ തയ്യാറാവും. അക്ഷരച്ചിന്തുകൾ മറന്ന് പോകാതിരിയ്ക്കാന്‍ കടലാസ്സില്‍ കചടതപ  നൂറ്റൊന്നു ആവര്‍ത്തിച്ചു എറക്കാടന്‍ കാവില്‍ കാണിക്ക വെച്ചു പ്രാര്‍ത്ഥിക്കുക.

പോസ്റ്റിടാന്‍ പറ്റിയ സമയം :ഏതു സമയത്തുംപോസ്റ്റ്‌ ഇടാനുള്ള പ്രത്യേക വരം ലഭിച്ചതിനാല്‍ പ്രത്യേക മുഹൂര്‍ത്തമില്ല.


ബോധന കൂറ് (ബ്ലോഗിങ് പഠിപ്പിച്ചേ അടങ്ങൂ എന്നു വാശിയുള്ള ബ്ലോഗ്ഗെര്‍മാര്‍ ഈ രാശിയില്‍ വരും)




 വിദ്യാകാരകങ്ങളായ അഗ്രിഗേറ്റര്‍ ഗ്രഹങ്ങള്‍ രാശിസ്വരൂപങ്ങളായി വിളങ്ങി നില്‍ക്കുന്ന സമയമാണ്. ഫോട്ടോഷോപ്പിയില്‍ വെറും അഞ്ജലികം കൊണ്ട് വരച്ചാല്‍ പോലും  നൂറു ലൈക്കും കമന്റും കിട്ടുന്ന അനശ്വര സമയം.  പക്ഷെ വരയ്ക്കുന്ന സമയത്ത് റീ-ഫ്രഷ്‌ മെമ്മറി ചെയ്യാന്‍ പ്രത്യേകം ശ്രദ്ധികാതെയിരുന്നാല്‍ അന്‍വരികള്‍ പോലും തെളിഞ്ഞു വന്നു എന്നു വരില്ല.  കളത്തട്ടിലും, വേറിട്ട വീഥിയിയിലും, പൂമര ചുവട്ടിലും എന്നുവേണ്ട കണ്ണാടി കാണുമ്പോള്‍ പോലും ബ്ലോഗിനെയും പോസ്റ്റിനെയും കുറിച്ച് മാത്രം ചിന്തിക്കും.   പോസ്റ്റുകള്‍ മറക്കാതിരിക്കാനായി മാത്രം  ബുക്ക്‌മാര്‍ക്ക് ചെയ്യുന്നത്  നല്ലതാണു. എന്‍റെ സ്വപ്നഗള്‍ക്ക് ചിറകു മുളയ്ക്കുമ്പോള്‍ ഒരു മലയാളം ബ്ലോഗ്‌ അക്കാദമി തന്നെ തുടങ്ങുന്നതായി തോന്നിയേക്കാന്‍ ഇടയുണ്ട്.  സ്വപ്‌നങ്ങള്‍ സാഷത്ക്കരിക്കാന്‍ ശിഹാബ് മദാരിയിലെ ബെഞ്ചാലി കോവിലില്‍ 'ജാദു ടിപ്സ്', 'ബനാന ചിപ്സ്' എന്നിവ നേര്‍ച്ച വെച്ചു പ്രാര്‍ത്ഥിക്കുക.      

ക്ലാസ്സ്‌ എടുക്കാന്‍ പറ്റിയ സമയം : നിദ്രാ ഗ്രഹത്തിന്‍റെ അപഹാരം ഭോജനത്തിനു ശേഷമാകയാല്‍ 'ഭോജന പൂര്‍വേ ബോധന' എന്നാണ് ശ്ലോകം. 


 വ്രതങ്ങള്‍



ബ്ലോഗാദാശി, ട്വീറ്റവ്രതം, അനോണിവാസി വ്രതം, സോഷ്യലി വ്രതം തുടങ്ങിയ ബ്ലോഗ്‌ വ്രതങ്ങള്‍ എടുക്കുന്നവര്‍ വില്ലേജ്മാനെ പോലെയുള്ള പ്രൊഫൈല്‍ കാത്തു ശൂക്ഷിക്കണം. അവിയൽ, ആലിപ്പഴങ്ങള്‍ തുടങ്ങിയ പച്ചബ്ലോഗുകള്‍ മാത്രം വായിക്കുക. തണല്‍മരങ്ങളില്‍ നിന്നു നിശാ ശലഭങ്ങൾ പിന്മാറുന്ന സമയം വരെ വ്രതം എടുക്കേണ്ടതാണ്.  വ്രതാനുഷ്ടാനങ്ങൾ ബൂലോഗ കാരുണ്യം വര്‍ധിപ്പിക്കുമെന്ന് ബ്ലോഗ്‌ഗുരു അജിത്തെട്ടന്‍ എഴുതിയ  'എന്ന് സ്വന്തം  ജി പ്ലസ്‌ സൂക്തങ്ങള്‍' എന്ന വേദ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.

തയ്യാറാക്കിയത് : ബ്ലോഗജ്ഞര്‍ സര്‍വശ്രീ ലംബോദര പണിക്കര്‍, ഒളിപ്പോരാനന്ദ തിരുവടികള്‍, പടവന്‍ സ്വാമികള്‍ഗാട്ജെറ്റാനന്ദ പീഠം (ബ്ലോദിക്, കമന്റ്റിക്ക്, നോട്ടിഫിക്കേഷനിക്ക് പഠന കേന്ദ്രം), ബൂലോകം.

Wednesday, October 9, 2013

ഒരു പേരില്‍ എന്തിരിക്കുന്നു.

ഞാറക്കാട്ടില്‍ പണിക്കവീട്ടില്‍ തുണ്ടില്‍ ശ്രീജിത്ത്. ഇതെന്തൊരു പെരെടാ അപ്പനെ.. എന്ന് ചിന്തിച്ചു തല പുണ്ണാക്കണ്ട. എനിക്കിതുമാത്രമല്ല വേറെ കുറെ പേരുകള്‍ ഉണ്ടായിരുന്നു, കൂടുതലും ഇരട്ടപേരുകള്‍ ആയിരുന്നെന്നു മാത്രം.

വീട്ടില്‍ വിളിക്കുന്ന പേരാണ് 'വിനോദ്', എന്‍റെ ഓര്‍മയില്‍ ഞാന്‍ ആദ്യം നില്‍ക്കുന്നത് 'വിനോദ് & കമ്പനി' എന്ന ഒറ്റമുറികടയിലാണ്. മോനെ, ചെറുക്കാ, എടാ എന്നിങ്ങനെ കുട്ടികളെ വിളിക്കാന്‍ ധാരാളം പേരുകള്‍ ഉണ്ടായിരുന്നതിനാല്‍ പ്രത്യേകമായി ഒരു പേര് വെണ്ട ആവശ്യകത അന്ന് ഉണ്ടായിരുന്നില്ല. ഒന്നാം ക്ലാസില്‍ ചേര്‍ന്നപ്പോഴാണ് ഇപ്പോഴുള്ള പേര് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും പേര് വിളിച്ചു തീര്‍ന്നിട്ടും ഒരു കുട്ടി ബാകി വന്നതിന്‍റെ കണ്ഫുഷനില്‍ 'നിന്‍റെ പേരെന്താ?' എന്ന അധ്യാപകന്‍റെ ചോദ്യത്തിന് മുന്നില്‍ 'വിനോദ് & കമ്പനി' എന്ന് പറയാന്‍ എനിക്ക് കണ്ഫുഷന്‍ വരണ്ട കാര്യമില്ലല്ലോ. ഹാജര്‍ ബുക്കില്‍ ബാക്കി വന്ന 'ശ്രീജിത്ത്' ഇവന്‍ തന്നെയാണെന്ന് മനസിലാക്കാതെയിരിക്കാന്‍ അദ്ധ്യാപകന്‍ എന്നെ പോലെ മണ്ടനുമായിരുന്നില്ലലോ.

ആദ്യ ദിവസത്തെ 'പഠനം' കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ അമ്മ ചോദിച്ചു 'ആരോക്കെയാടാ നിന്‍റെ കൂട്ടുകാര്?'‍, ആകെ പഠിച്ച രണ്ടു കൂട്ടുകാരുടെ പേരുകള്‍ അഭിമാനത്തോടെ ഞാന്‍ പറഞ്ഞു 'കുര്യാപോത്ത്', 'ഭാസക്കരി'. പിന്നീടു അമ്മ പണിത പാര കാരണം അനിയത്തിമാര്‍ക്ക് എന്നെ കളിയാക്കാന്‍ കിട്ടിയ വജ്രായുധങ്ങള്‍ ആയിരുന്നു ആ പേരുകള്‍.

സ്കൂളില്‍ വലിയ ഇരട്ടപേരുകള്‍ ഒന്നും എനിക്ക് വീണില്ല എന്ന് പറയുന്നത് കള്ളമാണെന്ന് നിങ്ങള്‍ക്കറിയാം എങ്കിലും അതില്‍ ഓര്‍ത്തു വെയ്ക്കാന്‍ തക്കവണ്ണം രസമുള്ള പേരുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും സ്ഥിരം ഉപയോഗിക്കുന്ന പൊട്ടാ, കിഴങ്ങാ, കൊരങ്ങാ തുടങ്ങിയ പേരുകള്‍ ഇരട്ടപേരുകളായി കണക്കാക്കേണ്ടി വന്നിട്ടില്ല, കാരണം 'വിനോദ്' 'ശ്രീജിത്ത്' എന്നീ പേരുകളെക്കാള്‍ കൂടുതല്‍ ഉപയോഗിക്കപെട്ടത് മുകളില്‍ പറഞ്ഞ പേരുകള്‍ ആയിരുന്നു.

സര്‍ക്കാര്‍ സ്കൂളില്‍ നന്നായി ഉഴപ്പി നടന്നിരുന്ന എന്നെ എട്ടാം ക്ലാസ്സില്‍ 'വെള്ളരികുണ്ടിലുള്ള' കന്യാസ്ത്രീ സ്കൂളില്‍ ചേര്‍ത്തു കഴിഞ്ഞ ആദ്യ അസ്സെംബ്ലിയില്‍, എട്ടു ബിയില്‍ പഠിക്കുന്ന 'കുമാരി സ്വപ്ന കുമാരി' ഇന്നത്തെ പത്രവാര്‍ത്തകള്‍ വായിക്കും എന്ന് കേട്ടപ്പോഴാണ്, സ്കൂളിലേക്ക് ആദ്യമായി കടന്നു വന്നപ്പോള്‍ തന്ന ഹൃദ്യമായ പുഞ്ചിരിയുടെ ഉടമയുടെ പേര് ഞാന്‍ മനസിലാക്കുന്നത്‌.  എന്നാലും ഈ മുന്നിലും പിന്നിലും 'കുമാരി' വന്നത് എങ്ങിനെയെന്നു അന്നെനിക്ക് മനസിലായില്ല. ഈ 'കുമാരി' കാരണം കൌമാരത്തിലേക്ക് കടക്കാന്‍ വെമ്പുന്ന എന്‍റെ ബാല്യം ചൂരലുകളുടെ തലങ്ങും വിലങ്ങുമുള്ള പ്രയോഗത്താല്‍ തളരേണ്ടി വന്നത് മറ്റൊരു പേരില്ലാ കഥ. (അതൊരു വലിയ കഥയാ ഇപ്പോള്‍ പറഞ്ഞാല്‍ തീരൂല്ല)

സാമ്പത്തിക പ്രതിസന്ധി മൂലം ഉള്ള ചീത്തപേര് വീണ്ടു ചീത്തയാവാതെയിരിക്കാന്‍ 'ശ്രീധരന്‍' എന്ന എന്‍റെ അച്ഛന്‍ 'ചന്ദ്രിക' എന്ന എന്‍റെ അമ്മയെയും, എന്നെയും രണ്ടു അനിയത്തിമാരെയും കൂട്ടി 'കാസര്‍ഗോഡുള്ള' 'കോലുംകാല്‍‍' എന്ന മലനാട്ടില്‍ നിന്നും 'കായംകുളം' എന്ന പരന്ന നാട്ടിലേക്ക് പാലായനം ചെയ്യുമ്പോള്‍ 'ശ്രീധാരനോ', 'ശ്രീജിത്തിനോ' 'ശ്രീ' അശേഷം ഉണ്ടായിരുന്നില്ല. വാടക വീട്ടില്‍ ഓലകൊണ്ട് മറച്ച ഭിത്തികള്‍ക്കിടയിലൂടെ 'ചന്ദ്രിക' കടന്നു വരുന്നത് എന്‍റെ അമ്മ 'ചന്ദ്രികയ്ക്ക്' ഒട്ടും പിടിച്ചിരുന്നുമില്ല.

'മാവേലിക്കരയിലെ' 'കുറത്തികാടുള്ള' 'സെന്റ്‌ ജൂഡ്സ്' കോളേജിലെ പ്രീ-ഡിഗ്രി പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നത് റിസള്‍ട്ട് വന്നപ്പോള്‍ നിലനിര്‍ത്തിയ ചീത്തപേര് മൂലമാണ്. (സെന്റ്‌ ജൂഡ്
കുറത്തികാട്ടില്‍ നടത്തിയ അധിനിവേശത്തിനു എതിരെയുള്ള ഒരു പ്രധിഷേധമായി മാത്രം ഇതിനെ കണ്ടാല്‍ മതി)

പ്രീ-ഡിഗ്രി ഒന്നും ഒരു ഡിഗ്രിയല്ല മോനെ, വല്ല പണിയും കിട്ടണമെങ്കില്‍ പല-ടെക്കനിക്കും പഠിക്കണം എന്ന് മനസിലായപ്പോള്‍ പൊളി-ടെക്കനിക്കില്‍ ചേര്‍ന്ന് ടൂള്‍-ആന്‍ഡ്‌-ഡൈ മേകിംഗ് പഠനം ആരംഭിച്ച ആദ്യദിവസം തന്നെ ചുറ്റികയുമായി സഹപാഠിയുടെ കാല്‍ച്ചുവട്ടിലേക്ക് വെറുതെ ഒന്ന് മറിഞ്ഞു വീണതിന്റെ പേരില്‍ കിട്ടിയ പേരാണ് 'സാഷ്ടാംഗന്‍'. ആരോഗ്യം സംരഷിക്കാന്‍ 'കമ്പ്യൂട്ടര്‍' പഠിക്കാന്‍ പോകാനുള്ള തീരുമാനം അമ്മൂമ്മയുമായി പങ്കുവെച്ചപ്പോള്‍ "പിന്നേ ഇത്തിരി ഇല്ലാത്ത നീ അല്ലെ  'കമ്പി വളയ്ക്കാന്‍' പോകുന്നത്" എന്നത് കേട്ട് സ്വന്തം പേരില്‍ ഒരു മാറ്റം വേണമെന്ന് കമ്പ്യൂട്ടര്‍ ചിന്തിച്ചാല്‍ പോലും കുറ്റം പറയാന്‍ പറ്റില്ലാലോ.

'കാസര്‍ഗോഡ്‌' 'പെരിയ' പൊളിടെക്കനിക്കിന് 'പെരിയ' കെട്ടിടവും 'കമ്പ്യൂട്ടര്‍ ലാബ്‌' എന്ന പേരില്‍ ഒരു വലിയ റൂമും ഉണ്ടായിരുന്നെങ്കിലും 'കമ്പ്യൂട്ടര്‍' എന്ന സാധനം പേരിനുപോലും അവിടെ ഉണ്ടായിരുന്നില്ല. ഊശാന്‍ താടിയുമായി ഈ കമ്പ്യൂട്ടര്‍ എങ്ങിനെയിരിക്കും എന്ന് ചിന്തിച്ചു നടന്ന എനിക്ക് വീണു കിട്ടിയ പേരാണ് 'ഭാബി' അന്നിറങ്ങിയ ഏതോ സിനിമയിലെ താടിക്കാരന്‍ കാര്‍ട്ടൂണ്‍ കഥാപാത്രമായിരുന്നു അത്. കമ്പ്യൂട്ടറുകള്‍ ലാബില്‍ നിറഞ്ഞിട്ടും ഞാന്‍ താടി വടിച്ചിട്ടും 'ഭാബി'യെന്ന പേര് മാത്രം മാറിയില്ല.

വര്‍ഷങ്ങള്‍ക്കുശേഷം 'ഇടപ്പള്ളിയില്‍' ജോലിചെയ്യുന്ന സമയത്ത് നടന്ന ഒരു മത്സരത്തിന്റെ പേരില്‍ കിട്ടിയ പേരാണ് 'ദിംദി മത്തായി' അതിനു കാരണം എന്താണെന്ന് അറിയാന്‍ 'ഫാന്‍റ്റം പൈലി' എന്ന പടത്തില്‍ മമൂട്ടിയും ലാലു അലക്സുമായുള്ള മത്സരം നോക്കിയാ മതി. ഇപ്പോഴും നിലനിക്കുന്ന പേരുകളില്‍ ഒന്നാണ് ഇത്. 


വിവാഹത്തിന്‍റെ ആദ്യ നാളുകളില്‍ പ്രിയതമ ചാര്‍ത്തി തന്ന പേരാണ് 'ശ്രീകുട്ടന്‍',  ഇപ്പോഴത്‌ 'ശ്രീജിത്തണ്ണന്‍' ആയി പരിണമിച്ചത്‌ ഞങ്ങളുടെ ബന്ധത്തിന് വന്ന പക്വത മൂലമാവണം.   വീണ്ടും വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍, ആഫ്രിക്കയില്‍ വെച്ചു ഒരു സായിപ്പ് ഇട്ടു തന്ന പേരാണ് 'ത്രീ-ഡിജിറ്റ്', 'ശ്രീജിത്ത്' എന്ന പേരുവിളിച്ചു സായിപ്പിന്റെ നാക്ക് ഉളുക്കിപോയാലോ എന്നാ പേടി ആയിരിക്കണം ഇത്തരം ഒരു പേര് സമ്മാനിക്കാന്‍ അദ്ദേഹത്തിന്
തോന്നിയത്. 


എയര്‍പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ കൌണ്ടറിനു മുന്‍പില്‍ നില്‍ക്കുമ്പോഴാണ് എന്‍റെ ഈ നീണ്ടപേര് വീണ്ടും പ്രശനം ആകുന്നതു. മിസ്ടര്‍ 'ഞാരകറ്റില്‍' എന്ന് കേട്ടാല്‍ ഇതേതു കൊന്തനാ എന്ന് ചിന്തിച്ചു പോകും. ചിലവര്‍ '
ഞാരകറ്റില്‍ പനിക വീറ്റിള്‍ റ്റുന്‍റ്റില്‍' എന്നൊക്കെ പറഞ്ഞു വരുമ്പോള്‍ തൊട്ടപ്പുറത്ത് നില്‍ക്കുന്ന സായിപ്പ്, ഏതോ ഒരു ഏലിയനെ കണ്ടത് പോലെ തുറിച്ചു നോക്കും. നീണ്ടയാത്രകളില്‍ ഇടയ്ക്കൊന്നു ശ്രദ്ധതെറ്റിയാല്‍ വിമാനം അതിന്‍റെ പാട്ടിനു പോകും. അപ്പോഴേക്കും നൂറ്റൊന്നു തവണ മിസ്ടര്‍ 'ഞാരകറ്റില്‍' ഉടനെ ഗേറ്റില്‍ എത്തണമെന്നു വിളിച്ചു പറഞ്ഞിട്ടുണ്ടാകും. ആര് മൈന്‍റ് ചെയ്യാന്‍?

പരിച്ചയപെടുന്ന ആഫ്രിക്കക്കാര്‍ക്കും, സായിപ്പന്മാര്‍ക്കും എന്‍റെ പേര് ഒരു കീറാമുട്ടിയാകുമ്പോള്‍ ഞാന്‍ പറയാറുണ്ട്‌ 'നിങ്ങള്‍ക്കെന്നെ എന്തും വിളിക്കാം, തെറി വിളിക്കാതിരുന്നാല്‍ മതി'. 

അല്ലെങ്കിലും ഒരു പേരില്‍ എന്തിരിക്കുന്നു. 

Sunday, August 25, 2013

ഗബോണ്‍ യാത്രകള്‍ - നയാന്‍ഗ

ഒന്നാം ഭാഗം ഇവിടെ വായിക്കാം

എല്ലാവരും കാത്തിരുന്നു മുഷിഞ്ഞുവല്ലേ..

സോറി, ഇന്നലെ ഓഫീസിലെ ജോലിത്തിരക്കു കാരണം വരാന്‍ താമസിച്ചു.

പുറത്തേക്കു പോകുന്നതിനു മുന്‍പ്, നയാന്‍ഗയെകുറിച്ച് അറിയണ്ടേ? ഗബോണ്‍ രാജ്യത്തെ ഏഴു സംസ്ഥാനങ്ങളില്‍ ഒന്നാണ് നയാന്‍ഗ.ഇത് മലകളാല്‍ ചുറ്റപ്പെട്ട ഒരു സമതലപ്രദേശമാണ്. രാജ്യത്തെ ഏറ്റവും ജന സാന്ദ്രത കുറഞ്ഞതും ഏറ്റവും ദരിദ്രമായതുമായ സംസ്ഥാനം ആണ് നയാന്‍ഗ. എന്നാല്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു പ്രദേശം കൂടിയാണിത്. ഇരുപത്തി ഒന്നായിരം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള ഇവിടെ ഏകദേശം പതിനാലായിരത്തി അഞ്ഞൂറ് പേര്‍ മാത്രമാണ്  താമസം. ചിബാന്‍ഗ എന്ന ഒരു ചെറുപട്ടണമാണ് ഈ സംസ്ഥാനത്തിന്‍റെ തലസ്ഥാനം.

ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത് സിയറ്റ് കമ്പനിയുടെ  കാലിവളര്‍ത്തല്‍ കേന്ദ്രത്തിന്‍റെ ഗസ്റ്റ് ഹൌസിലാണ്.  നിര്‍ഭാഗ്യവശാല്‍ ഇവിടെ നിന്നും കൂടുതല്‍ പുറത്തേക്കു പോകാന്‍ നമുക്ക് അനുവാദമില്ല. സാരമില്ലന്നേ ഇവിടം തന്നെ മനോഹരമാണ്.

ഈ വാതിലില്‍ കൂടി വെളിയിലേക്ക് നോക്കൂ

ഉണര്‍ന്നെണീറ്റപ്പോള്‍ കണ്ട കാഴ്ച്ച

ഇവിടെ പെരുപാമ്പ് ഉണ്ടോ.. ഒന്ന് തിരിഞ്ഞു നോക്കിക്കേ.

പെരുപാമ്പിന്റെ തോലുവെച്ചു ഭിത്തി അലങ്കരിച്ചിരിക്കുന്നു 
(ഒരു ഒന്നൊന്നര അലങ്കാരം ആയി പോയി)

ആദ്യം നമുക്ക് നയാന്‍ഗ നദിക്കരയില്‍ പോകാം. കോംഗോയില്‍ നിന്നാണ് നദിയുടെ ഉത്ഭവമെങ്കിലും ഒട്ടുമുക്കാല്‍ ഭാഗങ്ങളും ഗബോണിലാണ്.  വെള്ളത്തിന്‍റെ നിറം പോലും ഇരുണ്ടതു ഇവിടുത്തെ ധാതു നിക്ഷേപം കാരണമാണെന്നാണ് പറയപ്പെടുന്നത്‌.  ഇരുമ്പ്, ചെമ്പ്, സ്വര്‍ണം തുടങ്ങിയവയുടെ വന്‍ നിക്ഷേപമുണ്ട് ഇവിടെ. 

നയാന്‍ഗ നദി
നദി മറ്റൊരു വ്യൂ.

ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ വെള്ള

നയാന്‍ഗ നദിയില്‍ ധാരാളം മുതലകളുണ്ട്, അതുകൊണ്ട് തന്നെ നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പോലും നീന്തലറിയില്ല. പക്ഷെ മനുഷ്യരെ മുതലകള്‍ തിന്നുന്നതിനേക്കാള്‍ ഇവിടെ മുതലകളെ മനുഷ്യരാണ് തിന്നുന്നത്. ചെറിയ മുതലയുടെ വാല്‍ ഭാഗമാണ് ഭക്ഷണത്തിന് ഉപയോഗിക്കുക.

ഈ നദിക്കരയില്‍ തന്നെയാണ് ചിബാന്‍ഗ എന്ന തലസ്ഥാന നഗരം. നഗരം എന്ന് പറയുമ്പോള്‍ കൊച്ചിയൊന്നും മനസ്സില്‍ വരരുത്. ഈ സംസ്ഥാനം മുഴുവന്‍ പതിനാലായിരം ആളുകളെ ഉള്ളൂ. നമ്മുടെ ഒരു കായംകുളം പട്ടണത്തേക്കാള്‍ ചെറുതാണ് ആ സ്ഥലം.  

ഇനി നമ്മള്‍ പോകുന്നതു നയാന്‍ഗയുടെ വശ്യമനോഹരമായ ഭൂപ്രകൃതി കാണാനാണ്. ഇത് പോലെ മനോഹരമായ പ്രദേശം ഒരു പക്ഷെ നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല.

ഹരിത മനോഹരം (ഒരു പക്ഷിയെയും കാണാം)

ചെടികള്‍ക്ക് ഇടയിലൂടെ ഒരു നോട്ടം

വന്നവഴി മറക്കരുത്, മറന്നാല്‍ തിരികെ പോകാന്‍ പറ്റൂല്ല.

നദിയിലേക്ക് ഒഴുകിയെത്തുന്ന ഒരു കാട്ടരുവി
കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പുല്‍മേടുകള്‍

ഈ പുല്‍മേടുകളില്‍ പതിയിരിക്കുന്ന ഒരാളുണ്ട്. ആരാണെന്നോ? പെരുമ്പാമ്പ്. ഒരു ചെറിയ പശുവിനെ വിഴുങ്ങാനുള്ള വിശപ്പുമായി കാത്തിരിക്കുന്ന അവന്‍റെ മുന്നിലേക്ക്‌  'കുബൂസ് സ്വപ്നം കണ്ടു കിടന്നവന്റെ മുന്നിലേക്ക്‌ മക്‌-ഡോണാള്‍ഡ് ഹോം ഡെലിവറി ചെയ്യുന്നത്' പോലെ ഞാന്‍ ചെല്ലുന്ന കാര്യം ഓര്‍ത്തപ്പോള്‍ റിസ്ക്കെടുത്തില്ല. പിന്നെ അവനെ പിടിച്ചു വറത്തു തിന്നാന്‍ ഞാന്‍ ഇന്നാട്ടുകാരനൊന്നുമല്ലല്ലോ.

ഗബോണിലെ ഒരേ ഒരു കാലിവളര്‍ത്തല്‍ കേന്ദ്രമാണ് സിയറ്റ് ഗ്രൂപ്പിന്റെ അധീനതയില്‍ വരുന്ന ഈ റാഞ്ച്. പ്രധാനമായും മാംസത്തിനു വേണ്ടിയാണു ഇവിടെ കാലികളെ വളര്‍ത്തുന്നത്. പതിനായിരത്തോളം പശുക്കളും, ആയിരത്തോളം ആടുകളും, അന്‍പതില്‍ കുറയാത്ത കുതിരകളും ഇവിടെയുണ്ട്.  ഏകദേശം ഇരുന്നൂറ്റി അമ്പതു ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുകയാണ് ഈ വലിയ കാലി വളര്‍ത്തല്‍ കേന്ദ്രം.  കൃത്രിമമായുള്ള ഒരു തീറ്റയും ഇവിടെ വേണ്ട എന്നതാണ് ഇവിടുത്തെ പ്രത്യേകത. പരന്നു കിടക്കുന്ന പുല്‍മേടുകള്‍ കാലികള്‍ക്ക് ഭക്ഷണമൊരുക്കുന്നു. 


സിയറ്റിന്റെ പശുക്കള്‍ പതിനായിരത്തോളം പശുക്കള്‍ ഉണ്ട് ഇവിടെ.

ഇതുവരെ ഒരു മനുഷ്യകുഞ്ഞിനേം നമുക്ക് കാണാന്‍ പറ്റിയില്ല. അവസാനം ഞാന്‍ ഒരെണ്ണത്തിനെ കണ്ടു പിടിച്ചു. 


സിയറ്റിന്റെ ആട്ടിടയന്‍ പേര് ശശി. (ആട്ടിന്‍കൂടും കാണാം)

വളരെ പാവപ്പെട്ട ജനങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ആട്, കാലി വളര്‍ത്തല്‍ ആണ് പ്രധാന തൊഴില്‍. മരം കൊണ്ടുള്ള ചെറിയ വീടുകളിലാണ് ഇവര്‍ താമസിക്കുന്നത്.ചില കുടുംബങ്ങള്‍ ചെറിയ തോതില്‍ ചോളം, ഉണ്ട മുളക്, ഏത്തപ്പഴം തുടങ്ങിയ കൃഷികള്‍ നടത്തുന്നുണ്ട്. വിപണനം ഒരു പ്രശ്നമായതിനാല്‍ കൂടുതല്‍ പേരും കാലിവളര്‍ത്തല്‍ തന്നെയാണ് ചെയ്യുന്നത്. ഇവിടങ്ങളിലെ കുട്ടികള്‍ക്ക് പഠനം, സ്കൂള്‍ എന്നിവയൊന്നും സ്വപ്നത്തില്‍ പോലും ഉണ്ടാവില്ല (സിയാറ്റിനു സ്വന്തമായി ഒരു സ്കൂള്‍ ഉണ്ട്, പക്ഷെ കമ്പനിയില്‍ ജോലി ചെയ്യുന്നവരുടെ കുട്ടികള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ). 

ഒരു ഗ്രാമം കഴിഞ്ഞാല്‍ പിന്നെ ഒരു പത്തു കിലോമീറ്ററെങ്കിലും പിന്നിട്ടാല്‍ മാത്രമേ അടുത്ത ഗ്രാമമുളൂ.  മാത്രമല്ല റോഡുകളുടെ അവസ്ഥ വളരെ പരിതാപകരവും. ചില സ്ഥലങ്ങളിലേക്ക് പോകാന്‍ റോഡുപോലുമില്ല. എന്നിരുന്നാലും പട്ടിണിമരണം ഇവിടെയുണ്ട് എന്ന് തോന്നുന്നില്ല. വെറുതെ ഒന്ന് കാട്ടിലോട്ടു കേറിയാല്‍ വയറു നിറച്ചു തിരിച്ചു പോരാം (പെരുമ്പാമ്പോ പുലിയോ വിശന്നിരിക്കുകയല്ലെങ്കില്‍).

എന്തായാലും ഇനി ഒന്ന് ഓഫീസില്‍ വരെ പോയിട്ട് നമുക്ക് ബാക്കി കറങ്ങാം, അല്ലെങ്കില്‍ അവെരെന്തെങ്കിലും വിചാരിച്ചാലോ.


ഇതാണ് സിയറ്റിന്റെ ഓഫീസിന്‍റെ ഒരു ഭാഗം. (കുതിരയെ മേയാന്‍ വിട്ടേക്കുവാ, സത്യം)


മലനിരകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് നയാന്‍ഗയെന്നു ചിത്രങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മനസിലായല്ലോ. ഈ മലനിരകള്‍ മുഴുവന്‍ ഇടതൂര്‍ന്ന മഴക്കാടുകളാണ്.  ആനയും പുലിയും, ചിമ്പാന്‍സിയും, ഗോറില്ലകളും, മറ്റനേകം ചെറു ജീവികളും നിറഞ്ഞ ആവാസ വ്യവസ്ഥ. കഴിഞ്ഞ ഒരു ദശകത്തില്‍ മാത്രം ഏകദേശം പതിനൊന്നായിരം ആനകളാണ് കൊമ്പുകള്‍ക്ക് വേണ്ടി ഗബോണില്‍ കൊല്ലപ്പെട്ടത്.  ഒരു കിലോഗ്രാം ആനകൊമ്പിന് ഏകദേശം ആയിരത്തി അഞ്ഞൂറ് യൂറോ ആണ് വില. ഏകദേശം നൂറില്‍ പരം ആനകൊമ്പുകള്‍ കഴിഞ്ഞ ദിവസം പരിസ്ഥിതി പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു നശിപ്പിച്ചിരുന്നു.  ആനയെ കൊല്ലുന്നത് കൊമ്പിന് വേണ്ടിയാണെങ്കില്‍ ഭക്ഷണത്തിനു വേണ്ടിയാണു ഗോറിലകളെയും, ചിമ്പാന്‍സികളെയും കൊന്നൊടുക്കുന്നത്. ഇവ രണ്ടും ആഫ്രിക്കയുടെ വിശിഷ്ട ഭക്ഷണമാണ്.

ഇനി ഞാന്‍ ഒരു സാധനം കാണിച്ചു തരാം.

ഇതാണ് ഞാന്‍ പറഞ്ഞ സാധനം. ആനയുടെ തലയോട്ടി.
ഓരോ അലങ്കാര വസ്തുക്കളെ..!


ഞെട്ടിയോ? സാരമില്ല. ഞെട്ടല്‍ മാറ്റാന്‍ നമുക്ക് കുറച്ചു പൂക്കളും ചെടികളുമൊക്കെ കാണാം.


ഇതിനെ കമ്മല്‍പൂവ് എന്നാണ് പറയുന്നതെന്നു തോന്നുന്നു.

ഞാന്‍ കരുതി ഇത് നന്ത്യാര്‍വട്ടപൂആണെന്ന്, അല്ലാത്രെ ഇതാണ് കല്യാണി പൂ (ശവം നാറി എന്നും പറയുമെന്ന്). നമ്മുടെ ചെറുവാടി പറഞ്ഞാ പിന്നെ അപ്പീല്‍ ഇല്ലാലോ.
നാട്ടില്‍ ഇതിനെ പേരക്കയെന്നു പറയും
വളരെ വ്യത്യസ്തമായ ഒരു ചെടി. കായുടെ പുറത്തു മുഴുവന്‍ പൂവാണ്.

ഒരു കാര്യം  ശ്രദ്ധിച്ചോ, മരങ്ങളും ചെടികളുമെല്ലാം എത്ര പുഷ്ടിയോടുകൂടിയാണ് വളരുന്നതെന്ന്. അതിവിടുത്തെ മണ്ണിന്‍റെ പ്രത്യേകതയാണ്. നല്ല മണ്ണും, ആവശ്യത്തിനു മഴയും, നല്ല സൂര്യപ്രകാശവും ചേരുമ്പോള്‍ നട്ടതൊന്നും പാഴായി പോവില്ല.

നയാന്‍ഗയുടെ ഒരു പത്തു ശതമാനം പോലും നമ്മള്‍ ഇതുവരെ കണ്ടിട്ടില്ല. ചെറിയ രണ്ടു വെള്ളച്ചാട്ടങ്ങള്‍ വലിയ രണ്ടു നാഷണല്‍ പാര്‍ക്ക്  ഒക്കെ ഇവിടെയുണ്ട്. കാലവും സമയവും അനുവദിക്കുമെങ്കില്‍ നമുക്ക് പിന്നീടൊരിക്കല്‍ ഇവിടെ വന്ന് അതൊക്കെ കാണണം.

സന്ധ്യമയങ്ങും നേരം

സന്ധ്യമയങ്ങിയിരിക്കുന്നു, ഇനി കൂടുതല്‍ കറങ്ങി നടക്കുന്നത് ആരോഗ്യത്തിനു ഭൂഷണമല്ല. ഗസ്റ്റ് ഹൌസില്‍ പോയി നല്ല മട്ടന്‍ ഗ്രില്‍ ചെയ്തത് ഉണ്ടമുളക് ചമ്മന്തിയും കൂട്ടി കഴിച്ചിട്ട്, എല്ലാവരും ഉറങ്ങിക്കോ. 

നാളെ രാവിലെത്തന്നെ എണീക്കണേ, രാവിലെ നമുക്ക് അടുത്ത സ്ഥലത്തേക്ക് പോകണം. അപ്പോള്‍ നാളെ സന്തിക്കും വരെ വണക്കം.

Saturday, August 3, 2013

ഗബോണ്‍ യാത്രകള്‍

ആകൃതിയില്‍ ഒരു സാമ്യം ഇല്ലെങ്കിലും മറ്റു പലതുകൊണ്ടും കേരളത്തിനോട്  വളരെയധികം സാമ്യമുള്ള ഒരു മധ്യ-ആഫ്രിക്കന്‍ രാജ്യമാണ് ഗബോണ്‍.  മധ്യ ആഫ്രിക്കയുടെ പടിഞ്ഞാറു ഭാഗത്ത്‌ കോംഗോ, ഇക്കറ്റോറിയല്‍ ഗിനിയ, കാമറൂണ്‍ എന്നീ രാജ്യങ്ങളുടെ ഇടയില്‍ അധികമാരും അറിയാതെ പതുങ്ങി കിടക്കുകയാണ് ഈ രാജ്യം.

പടത്തിന്‍റെ ക്രെഡിറ്റ്‌  ഗൂഗിള്‍ മാപ്പ്സിന് 

ഹരിത ഭംഗി നിറഞ്ഞു നില്‍ക്കുന്ന ഒരു രാജ്യമാണിത്‌. എന്നുവെച്ചു പട്ടിണി രാജ്യം ഒന്നും അല്ല കേട്ടോ. സാമ്പത്തികമായി മറ്റുള്ള ആഫ്രിക്കന്‍ രാജ്യങ്ങളെക്കാള്‍ ഒരുപാടു മുന്നിലാണ് ഗബോണ്‍. അതിനു കാരണം ഇവിടെ നിന്നും ഊറ്റിയെടുക്കുന്ന പെട്രോളാണ്.  ഇപ്പോള്‍ എണ്ണ ഉത്പാദനത്തില്‍ നാല്പത്തി ഒന്നാം സ്ഥാനത്തു ആണ് നില്‍ക്കുന്നത് എങ്കിലും (ഇന്ത്യ ഇരുപത്തി മൂന്നാം സ്ഥാനത്താണ്)  ഒരിക്കല്‍ ഇരുപതില്‍ താഴെയായിരുന്നു ഇവരുടെ സ്ഥാനം.  ആകെ മൊത്തം ടോട്ടല്‍ പതിനാലു ലക്ഷം ആള്‍ക്കാര്‍ മാത്രമേ ഈ രാജ്യത്തുള്ളൂ. (നമ്മുടെ കൊച്ചിയില്‍ മാത്രം പതിമൂന്നു ലക്ഷം ആള്‍ക്കാരുണ്ട്). കേരളത്തിന്‍റെ മൊത്തം വിസ്തീര്‍ണ്ണം ഒരു മുപ്പത്തി മൂവായിരം  ചതുരശ്ര കിലോമീറ്റര്‍ വരുമെങ്കില്‍ രണ്ടു ലക്ഷത്തി അറുപത്തി ഏഴായിരത്തോളം ചതുരശ്ര കിലോമീറ്ററില്‍ പരന്നു കിടക്കുകയാണ് ഗബോണ്‍.

ഭൂപ്രകൃതിയില്‍ കേരളത്തോട് കിടപിടിക്കുന്ന സ്ഥലം. കേരളത്തില്‍ വളരുന്ന എല്ലാ വിഭവങ്ങളും ഇവിടെയും വളരും. കപ്പ, ചേന, കാച്ചില്‍, ഏത്തപ്പഴം എന്നുവേണ്ട കേരളത്തില്‍ കിട്ടുന്ന ഒട്ടു മിക്ക പഴങ്ങളും പച്ചക്കറികളും ഇവിടെ വിളയും. അപ്പോള്‍, ഇപ്പോള്‍ വിളയുന്നില്ലേ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഇപ്പോള്‍ ഇവിടെ കിട്ടുന്ന പച്ചക്കറികള്‍ മുഴുവന്‍ കാമറൂണില്‍ നിന്നും കൊണ്ട് വരുന്നവയാണ്. നമ്മളെപോലെ തന്നെ കൃഷിയില്‍ ഒന്നും ഇവര്‍ക്ക് വലിയ താല്‍പ്പര്യമില്ല. എല്ലാവര്ക്കും സര്‍ക്കാര്‍ അല്ലെങ്കില്‍ ഓയില്‍ കമ്പനിയിലെ ജോലിയില്‍ ആണ് താല്പര്യം. എന്നാ പിന്നെ  കള്ളുകുടിയില്‍ ഇവരെ തോല്‍പ്പിക്കാന്‍ പറ്റുമോ? അതുമില്ല, മത്സരം സമനിലയില്‍ അവസാനിപ്പിക്കേണ്ടി വരും.

ലിബ്രവില്ലെ ആണ് ഗബോണിന്‍റെ തലസ്ഥാനം ജനസംഖ്യയില്‍ പകുതിയും ഇവിടെയാണ്‌.  ആഫ്രിക്കയുടെ പാരീസ് എന്നാണ് ലിബ്രവില്ലെ അറിയപ്പെടുന്നത്. കാരണം ഇവിടെ കിട്ടുന്ന സാധനങ്ങള്‍ മുഴുവനും ഫ്രാന്‍സില്‍ നിന്നും വരുന്നവയാണ്.  (ഒരിക്കല്‍ ഗബോണ്‍ ഫ്രാന്‍സിന്‍റെ ഒരു കോളനി ആയിരുന്നു. ഫ്രഞ്ച് ആണ് ഇവിടുത്തെ പ്രധാന ഭാഷ) പോര്‍ട്ട്‌ ജെന്റില്‍, ഫ്രാന്‍സിവില്ലെ, ഒയേം, ലംബാരനെ എന്നിവയാണ് മറ്റു പ്രധാന പട്ടണങ്ങള്‍.

കാര്യങ്ങള്‍ കേട്ട് ബോറടിച്ചില്ലേ? നമുക്ക് യാത്ര തുടങ്ങിയേക്കാം. ഇന്ന് നമ്മള്‍ പോകുന്നത് ഗബോണിന്റെ തെക്കേ അറ്റത്തുള്ള നയാന്‍ഗ നദിയുടെ തീരത്തേക്കാണ്. അവിടെയുമുണ്ട് ഒരു  ഓഫീസ്. എന്‍റെ പണിയും നടക്കും നിങ്ങള്‍ക്ക്ചുളുവില്‍ ഒരു യാത്രയും.  (ഒരു കാര്യം പറയാന്‍ മറന്നു നമ്മുടെ കൂടെ രണ്ടാള്‍ കൂടിയുണ്ട് ബണ്ടുരാസ് എന്ന സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യത്ത് നിന്നും വന്ന അലക്സ്‌, പിന്നെ ഗബോണില്‍ തന്നെയുള്ള ഡാവി )

ബീച്ച് പാരറ്റ് വിമാനം. കമ്പനി വകയാ

നമ്മുടെ പൈലറ്റ് ചേട്ടന്‍ എങ്ങാണ്ട് കിടന്ന വിമാനത്തെ പറപ്പിച്ചു ലിബ്രവില്ലേ എയര്‍പോര്‍ട്ടില്‍ കൊണ്ട് വന്നിട്ടിട്ടുണ്ട്. ആ ഇഷ്ടിക പോലത്തെ ഒരു സാധനത്തില്‍ നോക്കി സംസാരിക്കുന്നില്ലേ അതാണ് നമ്മുടെ പൈലറ്റ് ചേട്ടന്‍. 

വിമാനം പുറപ്പെടാന്‍ തയ്യാറായി. പൈലറ്റ് എഗ്മണ്ട് ചേട്ടന്‍ ടവറുമായി ബന്ധപെട്ടു. 'നാലു പായ്ക്ക്'   നയാന്‍ഗയിലേക്ക് പോകാന്‍ റെഡിയാണ്. പക്ഷെ പുറപ്പെടാനുള്ള അനുമതി കിട്ടിയില്ല. ഇപ്പോള്‍ പട്ടാളക്കാര്‍ യുദ്ധ വിമാനം പറത്തി കളിക്കുകയാണ് അതുകൊണ്ട് പോകാന്‍ പറ്റില്ലത്രേ.

ദാ വരുന്നു യുദ്ധവിമാനം.





കുറച്ചൂടെ അടുത്ത് പോയി വീഡിയോ എടുക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു, ബോംബിനു ഒക്കെ ഇപ്പൊ എന്താ വില വെറുതെ എന്തിനാ ഒരെണ്ണം വേസ്റ്റ് ആക്കുന്നെ.

യുദ്ധ വിമാനം പട്ടാളക്കാരുടെ പ്രത്യേക വിമാനതാവളത്തില്‍ പാര്‍ക്ക് ചെയ്യാന്‍ പോയി.  നമുക്ക് പറക്കാനുള്ള സിഗ്നലും കിട്ടി. 

നമ്മള്‍ ടേക്ക് ഓഫ്‌ ചെയ്യുന്നു. എല്ലാവരും സീറ്റ്‌ ബെല്‍റ്റ്‌ ഒക്കെ ഇട്ടല്ലോ അല്ലെ.

ദാ താഴെ കാണുന്നതാണ് ലിബ്രവില്ലെ.


ലിബ്രവില്ലെ എയര്‍പോര്‍ട്ട്
പട്ടാളത്തിന്‍റെ എയര്‍ ബേസ്

കുറച്ചു കൂടി മുന്‍പോട്ടു പോയാല്‍ ചിലപ്പോള്‍ വെടികൊണ്ട് ചാവേണ്ടി വരും. നമ്മള്‍ വിമാനം തിരിക്കാന്‍ പോകുവാ. എല്ലാവരും പിടിച്ചിരുന്നോ.
ലിബ്രവില്ലെ പട്ടണം
ഇപ്പൊ ലിബ്രവില്ലെ പട്ടണത്തിനെ കുറിച്ച് ഒരു ഏകദേശ രൂപം ആയില്ലേ.
അറ്റ്ലാന്റിക് സമുദ്ര തീരത്തെ മനോഹരമായ ലിബ്രവില്ലെ പട്ടണത്തിനോട് നമ്മള്‍ വിട പറയുന്നു.
ദൂരെ കാണുന്ന മുനമ്പാണ് പോയിന്‍റ് ദി ദിനി

പോയിന്‍റ് ദി ദിനി ഒരു നാഷണല്‍ പാര്‍ക്കാണ്. നമ്മള്‍ അവിടെ പോകുന്നുണ്ട് പക്ഷെ ഇപ്പോഴല്ല. പിന്നീടൊരിക്കല്‍.

ഇനി നമ്മള്‍ നയാന്‍ഗയില്‍ എത്താന്‍ മുക്കാല്‍ മണികൂര്‍ പിടിക്കും. അത് വരെ നിങ്ങള്‍ക്ക് ഉറങ്ങാം എന്ന് വിചാരിക്കരുത്, ഒരുപാട് കാഴ്ചകള്‍ നമ്മുക്ക് കാണാനുണ്ട്. 

പേടി ഇല്ലാത്തവര്‍ ദേ താഴോട്ട് നോക്കിക്കേ.

സൂക്ഷിച്ചു നോക്കിയാല്‍ ചെറിയ ഗ്രാമങ്ങള്‍ കാണാം
പുതിയ റോഡു പണി നടക്കുന്നു.
ഗബോണിലെ ഒരു ചെറിയ ഗ്രാമം.

ഇതാ നമ്മള്‍ നയാന്‍ഗ 'ഇന്റര്‍നാഷണല്‍' വിമാനതാവളത്തില്‍  ഇറങ്ങാന്‍ പോകുന്നു. സീറ്റ്‌ ബെല്‍റ്റ്‌ ഒക്കെ ഒന്നുകൂടി മുറുക്കികോ.

നമ്മളെ ഇവിടെ ഇറക്കിയിട്ട്‌ വിമാനം ലിബ്രവില്ലേയ്ക്ക് തിരിച്ചു പോകുവാ. എല്ലാരും പൈലറ്റ് ചേട്ടന് റ്റാറ്റ കൊടുത്തേ..

ദാ പോകുന്നു നമ്മള്‍ വന്ന കൊച്ചു വിമാനം



ബോഡിംഗ് പാസ്‌, ഇമിഗ്രേഷന്‍, സെക്ക്യൂരിറ്റി ചെക്കിംഗ് ഒന്നും ഇല്ലാതെ എത്ര പെട്ടന്നാ കാര്യങ്ങള്‍ നടന്നത് അല്ലെ.  ഈ വിമാനം ഇറങ്ങാന്‍ അത്ര വലിയ സെറ്റപ്പ് ഒന്നും വേണ്ടന്നെ. നേരെ കിടക്കുന്ന റോഡിലോ, എന്തിനു വേണമെങ്കില്‍ പാടത്ത് പോലും വിമാനം ഇറക്കാം. ഞാന്‍ പറഞ്ഞത് അല്ല കേട്ടോ പൈലറ്റ് ചേട്ടന്‍ പറഞ്ഞതാ.

എന്നാ ഇന്നിനി എല്ലാവരും വിശ്രമിച്ചോ. കമ്പനി ഗസ്റ്റ് ഹൌസില്‍ താമസം ഏര്‍പ്പാട് ആക്കിയിട്ടുണ്ട്. പിന്നെ അധികം കറങ്ങി നടക്കേണ്ട കേട്ടോ, പെരുമ്പാമ്പ്‌ ധാരാളമുള്ള സ്ഥലമാ.  ഞാന്‍ ഒന്ന് ഓഫിസില്‍ പോയിവരാം. ബാക്കി കാഴ്ചകള്‍ നാളെ.