Wednesday, July 9, 2014

ഓപ്പറേഷന്‍ പുട്ട്കുറ്റി.

ഇന്ത്യന്‍ യുവാക്കളും റഷ്യന്‍ സുന്ദരികളും ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിക്കൊണ്ടിരുന്ന ദുബായിയുടെ എമെര്‍ജിംഗ് ദിനങ്ങളിലാണ് മധുവിന് വിസ കോപ്പി വന്നത്. കേളുവേട്ടന്റെ കടയില്‍ ഡെലിവറിയായ പ്രസ്തുത രേഖ ഒന്നര മണികൂര്‍ കൊണ്ട് മധുവിനുള്ള വിസയാണെന്നു മനസിലാക്കാന്‍ തക്കവണ്ണം ക്രിസ്റ്റ്ല്‍ ക്യിയറായിരുന്നു.

ചുള്ളിക്കമ്പ് പോലെയുള്ള കൈ കാലുകളും, പലക പോലെയുള്ള ശരീരവും പിന്നെ ഭൂലോക മണ്ടത്തരങ്ങള്‍ മാത്രം പ്രോസ്സസ് ചെയ്യുന്ന ആ തലയും എല്ലാം കൂടി മധു നാട്ടുകാര്‍ക്ക്‌ ഒരു ലോക്കല്‍ മഹാത്ഭുതം തന്നെയായിരുന്നു. കാവിലെ ഭഗവതി, അന്തോനീസ് പുണ്യാളന്‍ തുടങ്ങിയ ലോക്കല്‍ ദൈവങ്ങള്‍ കൂടാതെ ഗുരുവായൂരപ്പന്‍, വേളാംകണ്ണി മാതാവ് തുടങ്ങിയ ഫെയിമസ് ദൈവങ്ങള്‍ക്കും കിട്ടിയ നേര്‍ച്ച കാഴ്ച്ച സന്ദേശങ്ങളില്‍ സാവര ജങ്കമ വസ്തുക്കള്‍ കൂടാതെ 'മധുവിന്‍റെ മണ്ടത്തരങ്ങളുടെ ആഫ്റ്റര്‍ ഇഫക്റ്റില്‍ മുഴുവന്‍ മലയാളികളുടെയും വിസ ക്യാന്‍സല്‍ ചെയ്യും, അതുകൊണ്ട് മധുവിന്‍റെ വിസ താമസംവിനാ ക്യാന്‍സല്‍ ചെയ്യണം' എന്ന ഹംബില്‍ റിക്വസ്റ്റ് ആയിരുന്നു കൂടുതല്‍. ഹംബില്‍ റിക്വസ്റ്റുകള്‍ പണ്ടേ ഇഷ്ടമല്ലാത്തതുകൊണ്ടു മാത്രമല്ല, 'ഒരു ദൈവത്തിനും വിധിയെ തടുക്കാന്‍ കഴിയില്ല' എന്ന ബയിസിക്‌ റൂള്‍ നിലനിക്കുന്നതു കൊണ്ടും, ആ റിക്വസ്റ്റുകള്‍ റീസയിക്കില്‍ ബിന്നില്‍ പോലും പോകാതെ നേരെ ഡിലീറ്റ് ചെയ്യപ്പെട്ടു.

ദുബായിക്കാരുടെ ഭാര്യമാരുടെ വിരഹ വേദന തിളച്ചു മറിഞ്ഞു അച്ചാറുകളായി രൂപന്തരപെട്ടു, പരിഷ്ക്കാരികള്‍ ആയ ഭാര്യമാരുടെ വേദനകള്‍ കാസറ്റുകള്‍ക്കുള്ളില്‍ വീര്‍പ്പടക്കി നിന്നു. 'മറുതാ' അടിച്ചു പപ്പടമാക്കി ദേഹമാസകലം ബാന്ടെജ്‌ ഒട്ടിച്ചു കിടന്ന കിലുക്കത്തിലെ ജഗതിയെ പോലെ ടേപ്പുകള്‍ ചുറ്റിവരിഞ്ഞ നിലയില്‍ വിവിധ ജാമിദീയ രൂപങ്ങളില്‍ പാര്സലുകള്‍ ദുബായ്‌ ലക്ഷ്യമാകി മധുവിന്‍റെ വീട്ടില്‍ ക്രാഷ് ലാന്‍ഡ്‌ ചെയ്തു. നാട്ടുകാരുടെ സാധനങ്ങള്‍ക്കൊണ്ട് ലഗേജും, ഹാന്‍ഡ്‌ബാഗും നിറഞ്ഞെകിലും, സര്‍ക്കാര്‍ സവര്‍ണ്ണനു നല്‍കുന്ന സംവരണം പോലും മധുവിന്‍റെ സ്വന്തം സാധനങ്ങള്‍ക്ക് കിട്ടിയില്ല.

കുറെ പേര്‍ ചേര്‍ന്ന് ഒരു ജീപ്പ് എടുത്തുകൊണ്ട് വരുന്നത് കണ്ടു എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഒന്ന് അമ്പരന്നുവെങ്കിലും, സൂക്ഷ്മനിരീഷണത്തില്‍ ജനബാഹുല്യം നിമിത്തം ഉണ്ടായ ഒപ്ടിക്കല്‍ ഇല്ലുഷന്‍ ആണെന്ന് ആ കഷണ്ടിതല തിരിച്ചറിഞ്ഞതു കൊണ്ട് മാത്രമാണ് മധുവിനും കൂട്ടര്‍ക്കും ഗേറ്റ് കടക്കാന്‍ കഴിഞ്ഞത്. തലയിലെ മണ്ടത്തരം പ്രോസ്സസ് ചെയ്യുന്ന ഭാഗം സ്ലീപ് മോഡില്‍ ആയതു കൊണ്ടാണോ എന്നറിയില്ല 'എവിടെ? എന്തിനു? എപ്പോള്‍? എങ്ങിനെ?' തുടങ്ങിയ കൊനഷ്ടു ചോദ്യങ്ങളെ പുല്ലു പോലെ നേരിട്ടുകൊണ്ട് മധു വിജയകരമായി ഇമിഗ്രേഷന്‍ കൌണ്ടര്‍ പിന്നിട്ടു.

ദേഹ പരിശോധന കഴിഞ്ഞു ഹാന്‍ഡ്‌ ബാഗ്‌ തൂക്കി എടുത്തതും, പോലീസുകാരന്‍ മധുവിനെ തൂക്കി എടുത്തതും ഒരുമിച്ചായിരുന്നു. ചരക്കുകളുടെ തെള്ളിക്കയറ്റം കൊണ്ട് വിബ്രഭിച്ചു നിന്നുരുന്ന ബാഗില്‍ നിന്ന് അവസാനം പുറത്തു വന്ന ടേപ്പില്‍ അലങ്കൃതമായ തോക്ക് കണ്ടു പോലീസുകാരുടെ കണ്ണുകളില്‍ പ്രൊമോഷനും, മധുവിന്‍റെ കണ്ണില്‍ ജയിലഴികളും ഏതാണ്ടൊരേ സമയം തന്നെ പ്രത്യക്ഷപ്പെട്ടു. പ്രൊമോഷന്‍ ഫുള്‍ എച്.ഡി യിലും ജയിലഴികള്‍ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റിലും ആണെന്ന ഒരു വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുളൂ.

ചാനലുകള്‍ ബ്രേക്കിംഗ് ന്യൂസ്‌ കവറേജ് തുടങ്ങിയിട്ടില്ലാത്ത കാലമായതിനാല്‍ 'വിമാനതാവളത്തില്‍ തോക്കുമായി തീവ്രവാദി' കയറിയ വിവരം പുറംലോകം അറിഞ്ഞില്ലെങ്കിലും ക്രെഡിറ്റ്‌ മുഴുവന്‍ പോലീസിനു പോകുന്നതില്‍ അസൂയമൂത്ത ഒരു വിമാനത്താവള നിവാസി ബോംബു സ്ക്വാഡ്നു വിവരം ചോര്‍ത്തികൊടുത്തു രാഷ്ടസംരക്ഷകനായി. അതീവ ഗുരുതരാവസ്ഥ ഹാന്‍ഡില്‍ ചെയ്യാന്‍ പട്ടിയുടെ അകമ്പടിയോടുകൂടി ബോംബ്‌ സ്ക്വാഡ് പാഞ്ഞെത്തി, ആദ്യം മെറ്റല്‍ ഡിറ്റക്റ്ററും പിന്നെ പട്ടിയും തോക്ക് പരിശോദിച്ചു. മെറ്റല്‍ ഡിറ്റക്റ്റര്‍ വെറും ശബ്ദത്തോടുകൂടി പിന്മാറിയപ്പോള്‍ പട്ടി ശബ്ദത്തോടുകൂടി തോക്കിനടുത്തു ഇരിപ്പുറപ്പിച്ചു. തോക്കിനെ ടേപ്പില്‍ നിന്നും പുറത്തെടുക്കാന്‍ സ്ക്വാഡിനെ ഏല്‍പ്പിച്ചു പോലീസ് മധുവിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.

"വെടിമരുന്നും നീയുമായുള്ള ബന്ധം?"

"അമ്പലത്തില്‍ വെടി മരുന്ന് നിറച്ചു പൊട്ടിക്കുന്നത് ഒഴിച്ചാല്‍ വേറെ ബന്ധം ഒന്നുമില്ല സാറേ"

"നോട്ട് ദി പോയിന്‍റ്. വെടിമരുന്ന് കൈകാര്യം ചെയ്യാന്‍ അറിയാം"

"നീ 'സിമി'യുടെ ആളല്ലേടാ..?"

"അയ്യോ സാറെ ഇപ്പൊ എനിക്ക് സിമിയുമായി ഒരു ബന്ധവും ഇല്ല സാര്‍" (എന്നാലും എന്റെ സിമി, നിനക്കെങ്ങനെ എന്നോടിത് ചെയ്യാന്‍ തോന്നി..)

"സാര്‍, ഇവന്‍ പണ്ട് സിമിയില്‍ ആയിരുന്നു സര്‍.. ഇവന്‍ തീവ്രവാദി തന്നെ, എത്രയും പെട്ടന്ന് കൂടുതല്‍ ഫോഴ്സിനെ വിളിക്കൂ.."

ഇതുകൂടി കേട്ടപോള്‍ എസ്കേപ് ആകാന്‍ തുടങ്ങിയ മധുവിന്‍റെ ബോധം പോലീസ് പട്ടിയുടെ കുരകേട്ട് യൂടെന്‍ അടിച്ചു തിരിച്ചു വന്നു. ഈ പട്ടി എന്നേം കൊണ്ടേ പോകൂ എന്ന ആത്മഗതതോടെ അവന്‍ പട്ടിയെ നോക്കി. ആ സമയം സ്ക്വാഡുകാരന്‍ കയ്യില്‍ കിട്ടിയ ചെറിയ കുറിപ്പ് ഇങ്ങനെ വായിച്ചു.

"മോളെ റോസി, കഴിഞ്ഞ പ്രാവശ്യം നീ മറന്നു പോയ പിടിയുള്ള, സ്റ്റീലിന്‍റെ പുട്ട് കുറ്റി കൊടുത്തുവിടുന്നു. പിന്നെ നിന്‍റെ പ്രിയപ്പെട്ട ഉണക്ക ചെമ്മീന്‍ ചമ്മന്തി പുട്ട് കുറ്റിക്കുള്ളില്‍ ഒളിപ്പിച്ചിട്ടുണ്ട് (മധുവിനെ എനിക്കത്ര വിശ്വാസം പോര, അതോണ്ടാ). പിന്നെ ടിന്റു മോന്‍റെ ചുമയ്ക്കുള്ള മരുന്നും ഇതിന്‍റെ സൈഡില്‍ വെച്ചിട്ടുണ്ട്." എന്ന് മറിയാമ്മ.

കുറച്ചു സമയം ശേഖരന്‍ സാര്‍ ചൂരലുമായി ക്ലാസിലേക്ക് വരുമ്പോഴുള്ള നിശബ്ധത അവിടെ തളംകെട്ടി കിടന്നു. അതിനെ ഭന്‍ജിച്ചത് ഉറക്കെയുള്ള പോലീസ് പട്ടിയുടെ കുരയായിരുന്നു.
"ഈ പട്ടിയെന്തിനാ ഇങ്ങനെ കുരയ്ക്കുന്നത്?" സ്ക്വാഡുകാരന്‍ ഈര്‍ഷ്യയോടെ ചോദിച്ചു.

അതിനു മറുപടി പറഞ്ഞത് മധുവായിരുന്നു
"പോലീസ്‌ പട്ടിയാണെന്നും പറഞ്ഞു കൊണ്ട് നടന്നാല്‍ പോര, അതിനു വല്ലോം തിന്നാന്‍ കൊടുക്കണം. വിശന്നിരിക്കുമ്പോള്‍ ഉണക്ക ചെമ്മീന്‍ ചമ്മന്തിയുടെ മണമടിച്ചാല്‍ ഏതു പട്ടിയും കുരച്ചുപോകും സാറെ"