Friday, June 9, 2017

ഗാബോണ്‍ യാത്രകള്‍ - കേപ് സാന്താ ക്ലാര

ഗബോണ്‍ യാത്രകള്‍ ഒന്നാം ഭാഗംരണ്ടാം ഭാഗം, മൂന്നാം ഭാഗം

അതേ, നമുക്ക് ഗബോണിക്കൂടിയുള്ള യാത്ര തുടരണ്ടേ? കഴിഞ്ഞതവണ നമ്മള്‍ പോയിന്റ്‌ ദി ദിനിയില്‍ പോയില്ലേ. ഇക്കുറി വേറൊരു ബീച്ചില്‍ പോയാലോ?

ലിബ്രവില്ലേ നഗരം തന്നെ അറ്റ്‌ലാന്റിക്ക്  സമുദ്രതീരത്താണ്.  തിരകള്‍ തലോടുന്ന മണല്‍പരപ്പുകള്‍ നീണ്ടു നിവര്‍ന്നു കിടപ്പുണ്ടിവിടെ. അവധിദിനങ്ങളില്‍ ഈ മണല്‍പരപ്പ് മുഴുവനും ജനനിബിഡമായിരിക്കും. അങ്ങിനെയുള്ള ബീച്ചുകള്‍ നമ്മുടെ നാട്ടില്‍ തന്നെ ധാരാളം ഉള്ളതല്ലേ. നമ്മുക്ക് കുറച്ചു വ്യത്യസ്തമായ ഒരു ബീച്ചില്‍ പോകാം. അങ്ങിനെ വലിയ തിരക്കൊന്നും ഇല്ലാത്ത, ജനവാസകേന്ദ്രങ്ങളില്‍ നിന്നും കുറച്ചകലെ, കാടിന്‍റെ സ്പര്‍ശനമേറ്റുകിടക്കുന്ന ഒരു മനോഹര തീരത്തേക്കാവാം നമ്മുടെ യാത്ര. ആ ബീച്ചിന്‍റെ പേരാണ് 'കേപ് സാന്താ ക്ലാര'.

എല്ലാവരും സീറ്റ് ബെല്‍റ്റ്‌ മുറുക്കി നല്ലവണ്ണം പിടിച്ചിരുന്നോ, റോഡ്‌ എന്നൊക്കെ പേരിനു പറയാം എന്നെയുളൂ. ഓഫ്‌ റോഡ്‌ ആണെന്നാണ് നമ്മുടെ കൂടെ വരുന്ന സായിപ്പന്മാര്‍ പറഞ്ഞത്. ഫോര്‍ വീല്‍ ഡ്രൈവ് വണ്ടി മാത്രമേ അങ്ങോട്ട്‌ പോകുകയുളൂവത്രേ. എന്ന് മാത്രമല്ല വണ്ടി ഇറങ്ങി കുറെ നടക്കാനും ഉണ്ടത്രേ. എന്തായാലും നമുക്ക് പോയി നോക്കാം. നമ്മുടെ കൂടെ നിക്കോള ബോക്മന്‍,  മാത്യു സായിപ്പു അവന്‍റെ പൊണ്ടാട്ടി മെലോഡി എന്നിവരും കൂടെ വരുന്നുണ്ട്. അങ്ങിനെയല്ല നമ്മള്‍ ഇവരുടെ കൂടെയാണ് പോകുന്നത്. കാരണം വണ്ടി ഇവരുടെയാണല്ലോ. വെള്ളക്കാര്‍ ഒരു പെട്ടി നിറച്ചു സാധനങ്ങളുമായാണ് വന്നിരിക്കുന്നത്. പാചകം ചെയ്തു ഭക്ഷിക്കാനുള്ള സാധനങ്ങള്‍ ആണത്രേ ഇവയെല്ലാം. ഇന്ന് നമ്മള്‍ പ്രാകൃത മനുഷ്യരെപോലെ മീനും ഇറച്ചിയുമൊക്കെ ചുട്ടുതിന്നാണ് പോകുന്നതത്രേ. എന്തായിത്തീരുമോയെന്തോ. 



ആ ചെറിയ മുനമ്പില്ലേ അതാണ് നമ്മുക്ക് പോകേണ്ടുന്ന സ്ഥലം.

ലിബ്രവില്ലേ നഗരത്തില്‍ നിന്നും ഏകദേശം ഇരുപതു കിലോമീറ്റര്‍ വരും കേപ് സാന്താ ക്ലാരയിലേക്ക്. വിമാനത്താവളത്തില്‍ നിന്നും വലത്തേക്കുള്ള വഴി തിരിഞ്ഞു ഏകദേശം ഒരു പത്തു കിലോമീറ്റര്‍ ചെല്ലുമ്പോള്‍ ടാറിട്ട റോഡു തീരും. പിന്നെയങ്ങോട്ട് റോഡ്‌ ഏതാണ് കുഴി ഏതാണെന്ന് തിരിച്ചറിയാന്‍ പറ്റില്ല. അത്ര നല്ല വഴി. ആ വഴി ചെന്നവസാനിക്കുന്നത് ഒരു മൈതാനത്താണ്. ഇവിടെവരെയേ വണ്ടി പോകൂ. സാരമില്ല നമുക്ക് ഇറങ്ങി നടക്കാം. 


കടല്‍തീരത്തെ ചെറിയ ചെറിയ ബാറുകള്‍

നടന്നു നടന്നു നമ്മള്‍ ബീച്ചില്‍ എത്തി. രണ്ടു മൂന്ന് ചെറിയ കടകളൊക്കെ ഉണ്ട്. എല്ലാം ചെറിയ ബാറുകളാണ്. ഗബോണില്‍ പെട്ടികടകളില്‍ പോലും മദ്യം സുലഭമായി ലഭിക്കും. നമ്മള്‍ മലയാളികളെപോലെ ഗബോണികളും മദ്യപാനത്തിന്‍റെ കാര്യത്തില്‍ മോശമല്ലാത്ത റെക്കോര്‍ഡ്‌ ഉള്ളവരാണ്. എന്നാലും മദ്യപിച്ചു ഓടയില്‍ വീണുകിടക്കുന്നവരെ ഞാന്‍ ഇവിടെ കണ്ടിട്ടില്ല. മിക്കവരും റെസ്പോണ്‍സിബിള്‍ കുടിയന്മാരാണ്. പിന്നെ ഇവിടെ കിട്ടുന്ന മദ്യവും നല്ല നിലവാരം പുലര്‍ത്തുന്നവയാണ്. നമ്മളെപോലെ ബാറ്ററിയിട്ട് വാറ്റികുടിക്കേണ്ട ആവശ്യം ഇവര്‍ക്കില്ലലോ. "എവിടെ തിരിഞ്ഞൊന്നു നോക്കിയാലും, അവിടെല്ലാം ബാറുകള്‍ ഓപ്പണാണ്." 
("ഹലോ, നമ്മള്‍ ബീച്ച് കാണാന്‍ വന്നവരാണ്, ഇങ്ങോട്ട്, ഇങ്ങോട്ട് വരൂ." കണ്ണുതെറ്റിയാ ഓടി ബാറില്‍ കേറികളയും, നിങ്ങളെകൊണ്ട് ഞാന്‍ തോറ്റു.)
 
ദൂരെ ഒരു വീടുപോലെ എന്തോ കാണുന്നില്ലേ, അതും കഴിഞ്ഞു വേണം നമുക്ക് സാന്താ ക്ലാര മുനമ്പിലെത്താന്‍

സാന്താ ക്ലാര മുനമ്പ്‌ എത്താന്‍ ഇവിടെ നിന്നും ബീചിലൂടെ നടന്നു പോകണം.ഏകദേശം ഒന്നര കിലോമീറ്റര്‍ കാണുമായിരിക്കും. എല്ലാവരും റെഡിയാണല്ലോ അല്ലെ. 



പണ്ടെങ്ങോ വന്നടിഞ്ഞ ഒരു കപ്പലിന്‍റെ അവശിഷ്ടം.

കേപ് സാന്താ ക്ലാര ഒരു അഴിമുഖമാണ്,  ഗാബോണ്‍ കടലിടുക്ക് സമുദ്രവുമായി സംഗമിക്കുന്ന സ്ഥലം. ഇവിടെ നിന്നാണ് കപ്പലുകള്‍ ഓവണ്ടോ തുറമുഖത്തേക്ക് പോകുന്നത്. ഇവിടുത്തെ കടല്‍ ഭാഗത്തിനെ പറയുന്ന പേരാണ് കോറിസ്കോ ബേ. ഇക്കടോറിയല്‍ ഗിനിയയുടെ അധീനതയിലുള്ള കോറിസ്കോ എന്ന ചെറു ദീപിനെ ചുറ്റിയുള്ള സമുദ്രഭാഗമായതിനാലാണ് ഈ ഭാഗത്തിന് അങ്ങിനെ ഒരു പേര് വന്നത്.


ഇനിയുമൊരുപാട് ദൂരം നടക്കാനുണ്ട്

ഇത്ര നല്ല സ്ഥലമായിട്ടും ഇവിടെയെങ്ങും ആരെയും കാണുന്നില്ലലോ എന്ന് നിങ്ങള്‍ക്കും തോന്നിയില്ലേ. ഇങ്ങോട്ടു വന്ന വഴി വരണമെങ്കില്‍ നല്ല പവര്‍ഫുള്‍ വണ്ടി തന്നെ വേണം.  നമ്മുടെ നാട്ടിലെ പോലെ മഹീദ്ര ജീപ്പോന്നും ഇവിടെയില്ല. എല്ലാം ടോയോട്ടോ പ്രാഡോ പോലെയുള്ള വണ്ടികളാണ്. അതൊക്കെ ഉള്ളവര്‍ മാത്രമേ ഇങ്ങോട്ടു വരാറുള്ളൂ. (ഒരു മഹീന്ദ്ര ജീപ്പ് കൊണ്ടുവന്നു ഇവിടെ ആള്‍ക്കാരെ ട്രിപ്പ്‌അടിച്ചാലോ എന്നൊരാലോചന എനിക്കിലാതെയില്ല.)


ഇദ്ദേഹമാണ് നിക്കോളാസ് ബോക്മാന്‍, പുള്ളിയുടെ നിക്കോണ്‍ ഡിഎസ്എല്‍ആര്‍ ക്യാമറയിലാണ് ഈ പടങ്ങളൊക്കെ എടുത്തത്‌

അവിടെയൊരു ചെറിയ 'കുടില്‍' കണ്ടില്ലേ? അത് ഒരു സായിപ്പിന്‍റെ വീടിന്‍റെ ഭാഗമാണ്. സായിപ്പ് അവധിക്കാലം ചിലവഴിക്കാന്‍ നിര്‍മിച്ച ഭവനമാണത്രേ. വീട്ടിലെക്കുള്ളതാണ് ആ പാലം. സന്ധ്യകളില്‍ സായിപ്പും മദാമ്മയും നുരയുന്ന രണ്ടു ഗ്ലാസ്സ്കളും കയ്യിലേന്തി അസ്തമയം കാണാന്‍ ഇവിടെ വന്നിരിക്കുമായിരിക്കും.  എന്തായാലും നമ്മുക്ക് ഇവിടെ നിന്ന് കാണാനേ പറ്റൂ. അതിനുള്ളിലേക്ക്‌ നമുക്ക് പ്രവേശനമില്ല. 


സൂക്ഷിച്ചു നടക്കണം തെന്നി വീഴരുത്

ദാ, ഈ വളവു തിരിഞ്ഞാല്‍ നമ്മള്‍ സാന്താ ക്ലാര മുനമ്പിന്‍റെ അടുത്തെത്തി. മഴക്കാടുകള്‍ തിങ്ങിനിറഞ്ഞ രാജ്യമാണ് ഗാബോണ്‍. ഇവിടവും വ്യത്യസ്തമല്ല. കടലിലേക്ക്‌ ഇറങ്ങി നല്‍ക്കുന്ന പാറകള്‍ നിറഞ്ഞ ഒരു കുന്ന്. അതാണ് കേപ് സാന്താ ക്ലാര.

സാന്താ ക്ലാര മുനമ്പ്‌, അതിന്‍റെ അറ്റത്തേക്ക് നമുക്ക് പോകാന്‍ കഴിയില്ല. നിറയെ പാറകളാണ്. തീരം വളരെ കുറവാണവിടെ

എന്നാലും നമുക്ക് കുറച്ചുകൂടെ അടുത്തോട്ടു പോയി നോക്കാം. ഇവിടെ വരെ വന്നിട്ട് അടുത്ത് പോകാതെ തിരിച്ചു പോകുന്നത് മോശമല്ലേ.

ദേ ഈ കാണുന്നതാണ് സാന്താ ക്ലാര മുനമ്പ്‌

നടന്നു നടന്നു തളര്‍ന്നില്ലേ, നിങ്ങള്ക്ക് നല്ലവണം വിശക്കുന്നുമുണ്ടെന്നു എനിക്കറിയാം. ഇപ്പൊ ശെരിയാക്കി തരാം. മാത്യുവും മെലോഡിയും കൂടി ബാര്‍ബിക്യു ഉണ്ടാക്കാനുള്ള പരുപടിയാണ്. ഞാനും നിക്കൊളയും കൂടി കുറച്ചു വിറകൊടിച്ചു കൊണ്ടുവരാം.ആ കാണുന്ന ഐസ് ബോക്സില്‍ ബിയറുണ്ട്, അതോരണ്ണം കുടിച്ചു നിങ്ങള്‍ ഇവിടെ വിശ്രമികൂ. അപ്പോഴേക്കും ഞങ്ങള്‍ കഴിക്കാന്‍ റെഡിയാക്കിതരാം.

ബാര്ബിക്യു ഉണ്ടാക്കുന്ന മാത്യു, നോക്കി നില്‍ക്കുന്ന ഞാനും മെലോഡിയും.

ങേ, ഇത്ര പെട്ടന്ന് ബിയര്‍ അടിച്ചു കഴിഞ്ഞോ, ആ വെള്ളത്തിലോക്കെ ഒന്നിറങ്ങിയിട്ടു വാ. ഇത് റെഡിയാവാന്‍ ഇത്തിരി സമയമെടുക്കും.

ഇതിലും തെളിഞ്ഞ വെള്ളം എവിടെ കിട്ടും

ചുട്ട സോസേജ് ബ്രെഡിന്റെ ഇടയില്‍വെച്ചു, അതില്‍ കുറച്ചു തക്കാളിയും, ക്യപ്സിക്കവും പിന്നെ കുറച്ചു കടുക് അരച്ചതും കൂടി ചേര്‍ത്തു നല്ല 'ഹോട്ട് ഡോഗാക്കി' ഇവിടെ വെച്ചിട്ടുണ്ട്. മീന്‍ ചുട്ടതും കൂടെ കഴിക്കാന്‍ ബ്രെഡുമുണ്ട്. എല്ലാവരും പെട്ടന്ന് കഴിച്ചേ.

നിങ്ങക്ക് തിരിച്ചുപോകാന്‍ തിടുക്കമോന്നും ഇല്ലല്ലോ, നമുക്ക് മുനമ്പിന്റെ അപ്പുറം കൂടി കാണാന്‍ പോയാലോ. ബീചിലൂടെ പോകാന്‍ പറ്റില്ല, കുന്നുകയറി അപ്പുറത്തിറങ്ങണം. സൂക്ഷിക്കണേ ഇഴജന്തുക്കളൊക്കെ  കാണാന്‍ സാധ്യതയുണ്ട്.

മുനമ്പിന്റെ അപ്പുറത്തെ കാഴ്ച

മുന്‍പ് നമ്മള്‍ നിന്നിരുന്നത് ഗാബോണ്‍ കടലിടുക്കിലായിരുന്നു, ഇപ്പോള്‍ നില്‍ക്കുന്നത് കോറിസ്കോ ബേ എന്നറിയപെടുന്ന അത്ലന്റിക് സമുദ്ര തീരത്താണ്. കടലിടുക്കില്‍ ശാന്തയായി അലയടങ്ങിയ സമുദ്രമാണെങ്കില്‍ ഇവിടെ അവള്‍ തിരയിളക്കി സന്തോഷത്തിലാണെന്ന്  തോന്നുന്നു. 


ഇവരാണ് മാത്യുവും മെലോഡിയും.

ഇത്ര വരെ വന്നതല്ലേ, വെള്ളത്തിലിറങ്ങി ഒന്ന് നീരാടിയേക്കാം. കണ്ണുമിഴിച്ചു നോക്കേണ്ട ഞാനും നിക്കൊളയും മാത്രമേ വെള്ളത്തില്‍ ഇറങ്ങുന്നുളൂ. 


തെങ്ങുകള്‍ നിറഞ്ഞ ബീച്ച്

ബീച്ച് മുഴുവന്‍ മരത്തടികള്‍ വന്നടിഞ്ഞിരിക്കുന്നതുകണ്ടോ? വെട്ടിയെടുത്ത മരങ്ങള്‍ പണ്ടൊക്കെ ജലമാര്‍ഗമായിരുന്നു കൊണ്ടുപോയിരുന്നത്. കടല്‍ഷോഭം കടുക്കുബോള്‍ ബോട്ടിന്‍റെ ഭാരം കുറയ്ക്കാന്‍ തടികളൊക്കെ കെട്ടുപൊട്ടിച്ചു വെള്ളത്തിലേക് ഒഴുക്കി വിടുമായിരുന്നത്രേ. അങ്ങിനെ ഒഴിക്കിവിട്ട തടികളാണ് ഈ ബീച്ചില്‍ വന്നടിങ്ങിരിക്കുന്നത്.  ഗബോണിന്‍റെ എണ്പതു ശതമാനവും ഇടതൂര്‍ന്ന മഴക്കടുകളാണ്. ടിമ്പര്‍ ഗബോണിനു നല്ല വരുമാനം നേടിക്കൊടുക്കുന്ന ബിസിനെസ്സാണ്. പക്ഷെ ഈ രീതിയില്‍ പോയാല്‍ എത്രനാള്‍ ഉണ്ടാകുമെന്നറിയില്ല. 

കടലെടുത്തുണ്ടായ ചെറിയ 'ഗുഹയ്ക്കുള്ളില്‍' ഞാന്‍

ഏതോ പ്രശസ്തനായ ചിത്രകാരന്‍ ചെയ്ത മോഡേണ്‍ ആര്‍ട്ട്‌ പോലെ, തീരത്തിനെ അല്‍പ്പാല്‍പ്പമായി ചെത്തിയെടുത്തുണ്ടാക്കിയ ക്യാന്‍വാസില്‍, വര്‍ണങ്ങള്‍ ചാലിച്ച്  കടല്‍ ചിത്രം വരച്ചിരിക്കുന്നു.


എത്ര മനോഹരമായാണ് കടല്‍ ചിത്രം വരച്ചിരിക്കുന്നത്

കുറച്ചുകൂടി നടന്നപോള്‍ വീണ്ടുമൊരു ബംഗ്ലാവ് കണ്ടു. കടല്‍ത്തീരത്ത്‌ നിന്നും മുകളിലേക്ക് പടി കെട്ടിയിട്ടുണ്ട്. വലിയ ഒരു ബംഗ്ലാവ്, ജോലിക്കാര്‍ക്ക് താമസിക്കാന്‍ പ്രത്യേക ഭവനം, ഒരു കുതിരാലയം ഒക്കെയുണ്ട്. അന്യര്‍ക്ക് പ്രവേശനമില്ല എന്നും ഫോട്ടോ എടുക്കാന്‍ പാടില്ല എന്നും എഴുതിവെച്ചിട്ടുണ്ട്. വേണ്ട, നമ്മള്‍ അവിടെ നിന്നും എതിര്‍ വശത്തേക്ക് ഫോട്ടോ എടുക്കും. നമ്മുടെ അടുത്താ കളി.


നീണ്ടുകിടക്കുന്ന മണല്‍ പരപ്പുകള്‍
സമയം കുറെയായി നമ്മള്‍ കേപ് സാന്താ ക്ലാരയില്‍ വന്നിട്ട്. ഇനി തിരിച്ചു പോയേക്കാം. 


വെയിലേറ്റു തിളങ്ങുന്ന മണല്‍ തീരം

നല്ല ഒരു അവധി ദിനം സമ്മാനിച്ച ഈ തീരത്ത് നിന്നും നമ്മള്‍ തിരിച്ചു പോകുമ്പോള്‍ അധികമൊന്നും ഇല്ലെങ്കിലും ഓര്‍ത്തുവെയ്ക്കാന്‍ കുറച്ചു നിമിഷങ്ങളെങ്കിലും മനസ്സില്‍ ബാക്കിയുണ്ടാവും. 

ഐ സീ യു വെന്‍ ഐ സീ യു. 

27 comments:

  1. ഗാബോണ്‍ യാത്രകള്‍ - വീണ്ടും.

    ReplyDelete
  2. വീണ്ടും ഗബോൺ യാത്രകളുമായി വന്നതിൽ വളരെ സന്തോഷം. ....

    ReplyDelete
    Replies
    1. എനിക്കും വളരെ സന്തോഷം

      Delete
  3. ശ്രീ എത്തിയല്ലോ ഉഗ്രൻ യാത്രാവിശേഷവുമായി... ഇനി ഇതൊരു ശീലായിക്കോട്ടെ :)

    ReplyDelete
    Replies
    1. ആഫ്രിക്കയില്‍ വന്നത്കൊണ്ട് മാത്രമാണ് എഴുതാനൊക്കെ സമയം.

      Delete
  4. അതെ... അത് തന്നെയാ എനിക്കും പറയാനുള്ളത്... ഇതൊരു ശീലമായിക്കോട്ടെ...

    നിക്കോൺ ക്യാമറയുള്ളവൻ ആരോ അവൻ നിക്കോളാ... കൊള്ളാം... :)

    ReplyDelete
    Replies
    1. വീണ്ടും ബഹുവ്രീഹി സമാസം അല്ലെ വിനുവേട്ടാ.

      Delete
  5. നല്ല കാഴ്ചകൾ..

    ഗാബോൺ സഫാരി തുടരട്ടെ..

    ReplyDelete
    Replies
    1. സന്തോഷം ജിമ്മി.

      Delete
    2. ജിമ്മിയേം കൂടി ഒരിക്കൽ കൊണ്ടു പോണേ ശ്രീജിത്തേ ഗാബോണിൽ.... നിങ്ങൾക്കൊക്കെ വേണമെന്നുണ്ടെങ്കിൽ പിറകേ ഞാനും വന്നേക്കാം... :)

      Delete
  6. ഹയ്യട ഹയ്യ വീണ്ടും വന്നോ ഇതിയാന്‍ ... :)

    ReplyDelete
    Replies
    1. വീണ്ടും വരേണ്ടി വന്നു.

      Delete
  7. സംഭവം ഉഷാർ കേട്ടോ , ഇപ്പോ ഫേസ് ബുക്കിന്ന് കിട്ടിയ ലിങ്കാ . നാലു പാർട്ടും ഇപ്പോഴാ വായിച്ചത്...

    ReplyDelete
    Replies
    1. എല്ലാ ഭാഗവും വായിച്ചതില്‍ നന്ദി ഉണ്ട് കൂട്ടുകാരാ..

      Delete
  8. കടല്‍ തീരം എല്ലായിടത്തും ഒരുപോലെ തന്നെ. അല്ലേ? തെങ്ങുകളൊക്കെ കണ്ടാല്‍ കേരളത്തിലെ ഏതോ ബീച്ച് ആണെന്ന് തോന്നും.

    ReplyDelete
    Replies
    1. ഇവിടെ തെങ്ങുകള്‍ ധാരാളമുള്ള സ്ഥലമാണ്‌. ഏകദേശം കേരളത്തിന്റെ കാലാവസ്ഥയുമാണ്

      Delete
  9. സൂപ്പർ .. നല്ല ഫോട്ടോകൾ നല്ല വിവരണം , എനിയ്ക്കും ഫോട്ടോഗ്രാഫി ഇഷ്ടമാണ് ..മുടങ്ങാതെ എഴുതുമല്ലോ ചെങ്ങാതി ..ആശംസകൾ

    ReplyDelete
    Replies
    1. ഇതൊന്നും ഞാന്‍ എടുത്ത ഫോട്ടോ അല്ല, നികൊള ആണ് എടുത്തത്‌. പുള്ളി നല്ല പടം പിടുത്തക്കാരനാ

      Delete
  10. ഗാബോണിൽ എന്താ പരിപാടി..., മീൻസ് ജോബ് ?

    ReplyDelete
    Replies
    1. ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മാണ തൊഴിലാളിയാണ്, ഒരു പ്രൊജക്റ്റിനുവേണ്ടി ഇവിടെ വന്നതാണ്‌

      Delete
  11. കേപ് സാന്താ ക്ലാരയില്‍ ഇന്നാണ് ഞാൻ
    എത്തിപ്പെട്ടത്. കിണ്ണങ്കാച്ചി സ്ഥലമാണല്ലോ ഇത് ..!

    ReplyDelete
    Replies
    1. അതെ നല്ല ഉഗ്രന്‍ സ്ഥലം. വലിയ തിരക്കുമില്ല.

      Delete
  12. ഇതെന്താ ആളില്ലാ ബീച്ച്?

    ReplyDelete
  13. മറ്റു ഭാഗങ്ങൾപോലെ ഇതും രസകരമായി. നന്നായി ആസ്വദിച്ചാണ് വായിച്ചത്. ഇത്രയും രസകരമായി എഴുതാൻ കഴിവുള്ളവർ എഴുതാതിരിക്കുന്നത് കഷ്ടമാണ് കേട്ടോ... വേഗം തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ...

    ReplyDelete
  14. ഓർമ്മയുടെ ആവനാഴിയിൽ നിന്നും
    ഇനിയും എന്തെങ്കിലുമൊക്കെ ഇവിടെ
    കുറിച്ചു വെക്കാം കേട്ടോ ഭായ് ...

    ReplyDelete