Wednesday, October 9, 2013

ഒരു പേരില്‍ എന്തിരിക്കുന്നു.

ഞാറക്കാട്ടില്‍ പണിക്കവീട്ടില്‍ തുണ്ടില്‍ ശ്രീജിത്ത്. ഇതെന്തൊരു പെരെടാ അപ്പനെ.. എന്ന് ചിന്തിച്ചു തല പുണ്ണാക്കണ്ട. എനിക്കിതുമാത്രമല്ല വേറെ കുറെ പേരുകള്‍ ഉണ്ടായിരുന്നു, കൂടുതലും ഇരട്ടപേരുകള്‍ ആയിരുന്നെന്നു മാത്രം.

വീട്ടില്‍ വിളിക്കുന്ന പേരാണ് 'വിനോദ്', എന്‍റെ ഓര്‍മയില്‍ ഞാന്‍ ആദ്യം നില്‍ക്കുന്നത് 'വിനോദ് & കമ്പനി' എന്ന ഒറ്റമുറികടയിലാണ്. മോനെ, ചെറുക്കാ, എടാ എന്നിങ്ങനെ കുട്ടികളെ വിളിക്കാന്‍ ധാരാളം പേരുകള്‍ ഉണ്ടായിരുന്നതിനാല്‍ പ്രത്യേകമായി ഒരു പേര് വെണ്ട ആവശ്യകത അന്ന് ഉണ്ടായിരുന്നില്ല. ഒന്നാം ക്ലാസില്‍ ചേര്‍ന്നപ്പോഴാണ് ഇപ്പോഴുള്ള പേര് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും പേര് വിളിച്ചു തീര്‍ന്നിട്ടും ഒരു കുട്ടി ബാകി വന്നതിന്‍റെ കണ്ഫുഷനില്‍ 'നിന്‍റെ പേരെന്താ?' എന്ന അധ്യാപകന്‍റെ ചോദ്യത്തിന് മുന്നില്‍ 'വിനോദ് & കമ്പനി' എന്ന് പറയാന്‍ എനിക്ക് കണ്ഫുഷന്‍ വരണ്ട കാര്യമില്ലല്ലോ. ഹാജര്‍ ബുക്കില്‍ ബാക്കി വന്ന 'ശ്രീജിത്ത്' ഇവന്‍ തന്നെയാണെന്ന് മനസിലാക്കാതെയിരിക്കാന്‍ അദ്ധ്യാപകന്‍ എന്നെ പോലെ മണ്ടനുമായിരുന്നില്ലലോ.

ആദ്യ ദിവസത്തെ 'പഠനം' കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ അമ്മ ചോദിച്ചു 'ആരോക്കെയാടാ നിന്‍റെ കൂട്ടുകാര്?'‍, ആകെ പഠിച്ച രണ്ടു കൂട്ടുകാരുടെ പേരുകള്‍ അഭിമാനത്തോടെ ഞാന്‍ പറഞ്ഞു 'കുര്യാപോത്ത്', 'ഭാസക്കരി'. പിന്നീടു അമ്മ പണിത പാര കാരണം അനിയത്തിമാര്‍ക്ക് എന്നെ കളിയാക്കാന്‍ കിട്ടിയ വജ്രായുധങ്ങള്‍ ആയിരുന്നു ആ പേരുകള്‍.

സ്കൂളില്‍ വലിയ ഇരട്ടപേരുകള്‍ ഒന്നും എനിക്ക് വീണില്ല എന്ന് പറയുന്നത് കള്ളമാണെന്ന് നിങ്ങള്‍ക്കറിയാം എങ്കിലും അതില്‍ ഓര്‍ത്തു വെയ്ക്കാന്‍ തക്കവണ്ണം രസമുള്ള പേരുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും സ്ഥിരം ഉപയോഗിക്കുന്ന പൊട്ടാ, കിഴങ്ങാ, കൊരങ്ങാ തുടങ്ങിയ പേരുകള്‍ ഇരട്ടപേരുകളായി കണക്കാക്കേണ്ടി വന്നിട്ടില്ല, കാരണം 'വിനോദ്' 'ശ്രീജിത്ത്' എന്നീ പേരുകളെക്കാള്‍ കൂടുതല്‍ ഉപയോഗിക്കപെട്ടത് മുകളില്‍ പറഞ്ഞ പേരുകള്‍ ആയിരുന്നു.

സര്‍ക്കാര്‍ സ്കൂളില്‍ നന്നായി ഉഴപ്പി നടന്നിരുന്ന എന്നെ എട്ടാം ക്ലാസ്സില്‍ 'വെള്ളരികുണ്ടിലുള്ള' കന്യാസ്ത്രീ സ്കൂളില്‍ ചേര്‍ത്തു കഴിഞ്ഞ ആദ്യ അസ്സെംബ്ലിയില്‍, എട്ടു ബിയില്‍ പഠിക്കുന്ന 'കുമാരി സ്വപ്ന കുമാരി' ഇന്നത്തെ പത്രവാര്‍ത്തകള്‍ വായിക്കും എന്ന് കേട്ടപ്പോഴാണ്, സ്കൂളിലേക്ക് ആദ്യമായി കടന്നു വന്നപ്പോള്‍ തന്ന ഹൃദ്യമായ പുഞ്ചിരിയുടെ ഉടമയുടെ പേര് ഞാന്‍ മനസിലാക്കുന്നത്‌.  എന്നാലും ഈ മുന്നിലും പിന്നിലും 'കുമാരി' വന്നത് എങ്ങിനെയെന്നു അന്നെനിക്ക് മനസിലായില്ല. ഈ 'കുമാരി' കാരണം കൌമാരത്തിലേക്ക് കടക്കാന്‍ വെമ്പുന്ന എന്‍റെ ബാല്യം ചൂരലുകളുടെ തലങ്ങും വിലങ്ങുമുള്ള പ്രയോഗത്താല്‍ തളരേണ്ടി വന്നത് മറ്റൊരു പേരില്ലാ കഥ. (അതൊരു വലിയ കഥയാ ഇപ്പോള്‍ പറഞ്ഞാല്‍ തീരൂല്ല)

സാമ്പത്തിക പ്രതിസന്ധി മൂലം ഉള്ള ചീത്തപേര് വീണ്ടു ചീത്തയാവാതെയിരിക്കാന്‍ 'ശ്രീധരന്‍' എന്ന എന്‍റെ അച്ഛന്‍ 'ചന്ദ്രിക' എന്ന എന്‍റെ അമ്മയെയും, എന്നെയും രണ്ടു അനിയത്തിമാരെയും കൂട്ടി 'കാസര്‍ഗോഡുള്ള' 'കോലുംകാല്‍‍' എന്ന മലനാട്ടില്‍ നിന്നും 'കായംകുളം' എന്ന പരന്ന നാട്ടിലേക്ക് പാലായനം ചെയ്യുമ്പോള്‍ 'ശ്രീധാരനോ', 'ശ്രീജിത്തിനോ' 'ശ്രീ' അശേഷം ഉണ്ടായിരുന്നില്ല. വാടക വീട്ടില്‍ ഓലകൊണ്ട് മറച്ച ഭിത്തികള്‍ക്കിടയിലൂടെ 'ചന്ദ്രിക' കടന്നു വരുന്നത് എന്‍റെ അമ്മ 'ചന്ദ്രികയ്ക്ക്' ഒട്ടും പിടിച്ചിരുന്നുമില്ല.

'മാവേലിക്കരയിലെ' 'കുറത്തികാടുള്ള' 'സെന്റ്‌ ജൂഡ്സ്' കോളേജിലെ പ്രീ-ഡിഗ്രി പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നത് റിസള്‍ട്ട് വന്നപ്പോള്‍ നിലനിര്‍ത്തിയ ചീത്തപേര് മൂലമാണ്. (സെന്റ്‌ ജൂഡ്
കുറത്തികാട്ടില്‍ നടത്തിയ അധിനിവേശത്തിനു എതിരെയുള്ള ഒരു പ്രധിഷേധമായി മാത്രം ഇതിനെ കണ്ടാല്‍ മതി)

പ്രീ-ഡിഗ്രി ഒന്നും ഒരു ഡിഗ്രിയല്ല മോനെ, വല്ല പണിയും കിട്ടണമെങ്കില്‍ പല-ടെക്കനിക്കും പഠിക്കണം എന്ന് മനസിലായപ്പോള്‍ പൊളി-ടെക്കനിക്കില്‍ ചേര്‍ന്ന് ടൂള്‍-ആന്‍ഡ്‌-ഡൈ മേകിംഗ് പഠനം ആരംഭിച്ച ആദ്യദിവസം തന്നെ ചുറ്റികയുമായി സഹപാഠിയുടെ കാല്‍ച്ചുവട്ടിലേക്ക് വെറുതെ ഒന്ന് മറിഞ്ഞു വീണതിന്റെ പേരില്‍ കിട്ടിയ പേരാണ് 'സാഷ്ടാംഗന്‍'. ആരോഗ്യം സംരഷിക്കാന്‍ 'കമ്പ്യൂട്ടര്‍' പഠിക്കാന്‍ പോകാനുള്ള തീരുമാനം അമ്മൂമ്മയുമായി പങ്കുവെച്ചപ്പോള്‍ "പിന്നേ ഇത്തിരി ഇല്ലാത്ത നീ അല്ലെ  'കമ്പി വളയ്ക്കാന്‍' പോകുന്നത്" എന്നത് കേട്ട് സ്വന്തം പേരില്‍ ഒരു മാറ്റം വേണമെന്ന് കമ്പ്യൂട്ടര്‍ ചിന്തിച്ചാല്‍ പോലും കുറ്റം പറയാന്‍ പറ്റില്ലാലോ.

'കാസര്‍ഗോഡ്‌' 'പെരിയ' പൊളിടെക്കനിക്കിന് 'പെരിയ' കെട്ടിടവും 'കമ്പ്യൂട്ടര്‍ ലാബ്‌' എന്ന പേരില്‍ ഒരു വലിയ റൂമും ഉണ്ടായിരുന്നെങ്കിലും 'കമ്പ്യൂട്ടര്‍' എന്ന സാധനം പേരിനുപോലും അവിടെ ഉണ്ടായിരുന്നില്ല. ഊശാന്‍ താടിയുമായി ഈ കമ്പ്യൂട്ടര്‍ എങ്ങിനെയിരിക്കും എന്ന് ചിന്തിച്ചു നടന്ന എനിക്ക് വീണു കിട്ടിയ പേരാണ് 'ഭാബി' അന്നിറങ്ങിയ ഏതോ സിനിമയിലെ താടിക്കാരന്‍ കാര്‍ട്ടൂണ്‍ കഥാപാത്രമായിരുന്നു അത്. കമ്പ്യൂട്ടറുകള്‍ ലാബില്‍ നിറഞ്ഞിട്ടും ഞാന്‍ താടി വടിച്ചിട്ടും 'ഭാബി'യെന്ന പേര് മാത്രം മാറിയില്ല.

വര്‍ഷങ്ങള്‍ക്കുശേഷം 'ഇടപ്പള്ളിയില്‍' ജോലിചെയ്യുന്ന സമയത്ത് നടന്ന ഒരു മത്സരത്തിന്റെ പേരില്‍ കിട്ടിയ പേരാണ് 'ദിംദി മത്തായി' അതിനു കാരണം എന്താണെന്ന് അറിയാന്‍ 'ഫാന്‍റ്റം പൈലി' എന്ന പടത്തില്‍ മമൂട്ടിയും ലാലു അലക്സുമായുള്ള മത്സരം നോക്കിയാ മതി. ഇപ്പോഴും നിലനിക്കുന്ന പേരുകളില്‍ ഒന്നാണ് ഇത്. 


വിവാഹത്തിന്‍റെ ആദ്യ നാളുകളില്‍ പ്രിയതമ ചാര്‍ത്തി തന്ന പേരാണ് 'ശ്രീകുട്ടന്‍',  ഇപ്പോഴത്‌ 'ശ്രീജിത്തണ്ണന്‍' ആയി പരിണമിച്ചത്‌ ഞങ്ങളുടെ ബന്ധത്തിന് വന്ന പക്വത മൂലമാവണം.   വീണ്ടും വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍, ആഫ്രിക്കയില്‍ വെച്ചു ഒരു സായിപ്പ് ഇട്ടു തന്ന പേരാണ് 'ത്രീ-ഡിജിറ്റ്', 'ശ്രീജിത്ത്' എന്ന പേരുവിളിച്ചു സായിപ്പിന്റെ നാക്ക് ഉളുക്കിപോയാലോ എന്നാ പേടി ആയിരിക്കണം ഇത്തരം ഒരു പേര് സമ്മാനിക്കാന്‍ അദ്ദേഹത്തിന്
തോന്നിയത്. 


എയര്‍പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ കൌണ്ടറിനു മുന്‍പില്‍ നില്‍ക്കുമ്പോഴാണ് എന്‍റെ ഈ നീണ്ടപേര് വീണ്ടും പ്രശനം ആകുന്നതു. മിസ്ടര്‍ 'ഞാരകറ്റില്‍' എന്ന് കേട്ടാല്‍ ഇതേതു കൊന്തനാ എന്ന് ചിന്തിച്ചു പോകും. ചിലവര്‍ '
ഞാരകറ്റില്‍ പനിക വീറ്റിള്‍ റ്റുന്‍റ്റില്‍' എന്നൊക്കെ പറഞ്ഞു വരുമ്പോള്‍ തൊട്ടപ്പുറത്ത് നില്‍ക്കുന്ന സായിപ്പ്, ഏതോ ഒരു ഏലിയനെ കണ്ടത് പോലെ തുറിച്ചു നോക്കും. നീണ്ടയാത്രകളില്‍ ഇടയ്ക്കൊന്നു ശ്രദ്ധതെറ്റിയാല്‍ വിമാനം അതിന്‍റെ പാട്ടിനു പോകും. അപ്പോഴേക്കും നൂറ്റൊന്നു തവണ മിസ്ടര്‍ 'ഞാരകറ്റില്‍' ഉടനെ ഗേറ്റില്‍ എത്തണമെന്നു വിളിച്ചു പറഞ്ഞിട്ടുണ്ടാകും. ആര് മൈന്‍റ് ചെയ്യാന്‍?

പരിച്ചയപെടുന്ന ആഫ്രിക്കക്കാര്‍ക്കും, സായിപ്പന്മാര്‍ക്കും എന്‍റെ പേര് ഒരു കീറാമുട്ടിയാകുമ്പോള്‍ ഞാന്‍ പറയാറുണ്ട്‌ 'നിങ്ങള്‍ക്കെന്നെ എന്തും വിളിക്കാം, തെറി വിളിക്കാതിരുന്നാല്‍ മതി'. 

അല്ലെങ്കിലും ഒരു പേരില്‍ എന്തിരിക്കുന്നു.