Sunday, August 25, 2013

ഗബോണ്‍ യാത്രകള്‍ - നയാന്‍ഗ

ഒന്നാം ഭാഗം ഇവിടെ വായിക്കാം

എല്ലാവരും കാത്തിരുന്നു മുഷിഞ്ഞുവല്ലേ..

സോറി, ഇന്നലെ ഓഫീസിലെ ജോലിത്തിരക്കു കാരണം വരാന്‍ താമസിച്ചു.

പുറത്തേക്കു പോകുന്നതിനു മുന്‍പ്, നയാന്‍ഗയെകുറിച്ച് അറിയണ്ടേ? ഗബോണ്‍ രാജ്യത്തെ ഏഴു സംസ്ഥാനങ്ങളില്‍ ഒന്നാണ് നയാന്‍ഗ.ഇത് മലകളാല്‍ ചുറ്റപ്പെട്ട ഒരു സമതലപ്രദേശമാണ്. രാജ്യത്തെ ഏറ്റവും ജന സാന്ദ്രത കുറഞ്ഞതും ഏറ്റവും ദരിദ്രമായതുമായ സംസ്ഥാനം ആണ് നയാന്‍ഗ. എന്നാല്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു പ്രദേശം കൂടിയാണിത്. ഇരുപത്തി ഒന്നായിരം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള ഇവിടെ ഏകദേശം പതിനാലായിരത്തി അഞ്ഞൂറ് പേര്‍ മാത്രമാണ്  താമസം. ചിബാന്‍ഗ എന്ന ഒരു ചെറുപട്ടണമാണ് ഈ സംസ്ഥാനത്തിന്‍റെ തലസ്ഥാനം.

ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത് സിയറ്റ് കമ്പനിയുടെ  കാലിവളര്‍ത്തല്‍ കേന്ദ്രത്തിന്‍റെ ഗസ്റ്റ് ഹൌസിലാണ്.  നിര്‍ഭാഗ്യവശാല്‍ ഇവിടെ നിന്നും കൂടുതല്‍ പുറത്തേക്കു പോകാന്‍ നമുക്ക് അനുവാദമില്ല. സാരമില്ലന്നേ ഇവിടം തന്നെ മനോഹരമാണ്.

ഈ വാതിലില്‍ കൂടി വെളിയിലേക്ക് നോക്കൂ

ഉണര്‍ന്നെണീറ്റപ്പോള്‍ കണ്ട കാഴ്ച്ച

ഇവിടെ പെരുപാമ്പ് ഉണ്ടോ.. ഒന്ന് തിരിഞ്ഞു നോക്കിക്കേ.

പെരുപാമ്പിന്റെ തോലുവെച്ചു ഭിത്തി അലങ്കരിച്ചിരിക്കുന്നു 
(ഒരു ഒന്നൊന്നര അലങ്കാരം ആയി പോയി)

ആദ്യം നമുക്ക് നയാന്‍ഗ നദിക്കരയില്‍ പോകാം. കോംഗോയില്‍ നിന്നാണ് നദിയുടെ ഉത്ഭവമെങ്കിലും ഒട്ടുമുക്കാല്‍ ഭാഗങ്ങളും ഗബോണിലാണ്.  വെള്ളത്തിന്‍റെ നിറം പോലും ഇരുണ്ടതു ഇവിടുത്തെ ധാതു നിക്ഷേപം കാരണമാണെന്നാണ് പറയപ്പെടുന്നത്‌.  ഇരുമ്പ്, ചെമ്പ്, സ്വര്‍ണം തുടങ്ങിയവയുടെ വന്‍ നിക്ഷേപമുണ്ട് ഇവിടെ. 

നയാന്‍ഗ നദി
നദി മറ്റൊരു വ്യൂ.

ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ വെള്ള

നയാന്‍ഗ നദിയില്‍ ധാരാളം മുതലകളുണ്ട്, അതുകൊണ്ട് തന്നെ നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പോലും നീന്തലറിയില്ല. പക്ഷെ മനുഷ്യരെ മുതലകള്‍ തിന്നുന്നതിനേക്കാള്‍ ഇവിടെ മുതലകളെ മനുഷ്യരാണ് തിന്നുന്നത്. ചെറിയ മുതലയുടെ വാല്‍ ഭാഗമാണ് ഭക്ഷണത്തിന് ഉപയോഗിക്കുക.

ഈ നദിക്കരയില്‍ തന്നെയാണ് ചിബാന്‍ഗ എന്ന തലസ്ഥാന നഗരം. നഗരം എന്ന് പറയുമ്പോള്‍ കൊച്ചിയൊന്നും മനസ്സില്‍ വരരുത്. ഈ സംസ്ഥാനം മുഴുവന്‍ പതിനാലായിരം ആളുകളെ ഉള്ളൂ. നമ്മുടെ ഒരു കായംകുളം പട്ടണത്തേക്കാള്‍ ചെറുതാണ് ആ സ്ഥലം.  

ഇനി നമ്മള്‍ പോകുന്നതു നയാന്‍ഗയുടെ വശ്യമനോഹരമായ ഭൂപ്രകൃതി കാണാനാണ്. ഇത് പോലെ മനോഹരമായ പ്രദേശം ഒരു പക്ഷെ നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല.

ഹരിത മനോഹരം (ഒരു പക്ഷിയെയും കാണാം)

ചെടികള്‍ക്ക് ഇടയിലൂടെ ഒരു നോട്ടം

വന്നവഴി മറക്കരുത്, മറന്നാല്‍ തിരികെ പോകാന്‍ പറ്റൂല്ല.

നദിയിലേക്ക് ഒഴുകിയെത്തുന്ന ഒരു കാട്ടരുവി
കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പുല്‍മേടുകള്‍

ഈ പുല്‍മേടുകളില്‍ പതിയിരിക്കുന്ന ഒരാളുണ്ട്. ആരാണെന്നോ? പെരുമ്പാമ്പ്. ഒരു ചെറിയ പശുവിനെ വിഴുങ്ങാനുള്ള വിശപ്പുമായി കാത്തിരിക്കുന്ന അവന്‍റെ മുന്നിലേക്ക്‌  'കുബൂസ് സ്വപ്നം കണ്ടു കിടന്നവന്റെ മുന്നിലേക്ക്‌ മക്‌-ഡോണാള്‍ഡ് ഹോം ഡെലിവറി ചെയ്യുന്നത്' പോലെ ഞാന്‍ ചെല്ലുന്ന കാര്യം ഓര്‍ത്തപ്പോള്‍ റിസ്ക്കെടുത്തില്ല. പിന്നെ അവനെ പിടിച്ചു വറത്തു തിന്നാന്‍ ഞാന്‍ ഇന്നാട്ടുകാരനൊന്നുമല്ലല്ലോ.

ഗബോണിലെ ഒരേ ഒരു കാലിവളര്‍ത്തല്‍ കേന്ദ്രമാണ് സിയറ്റ് ഗ്രൂപ്പിന്റെ അധീനതയില്‍ വരുന്ന ഈ റാഞ്ച്. പ്രധാനമായും മാംസത്തിനു വേണ്ടിയാണു ഇവിടെ കാലികളെ വളര്‍ത്തുന്നത്. പതിനായിരത്തോളം പശുക്കളും, ആയിരത്തോളം ആടുകളും, അന്‍പതില്‍ കുറയാത്ത കുതിരകളും ഇവിടെയുണ്ട്.  ഏകദേശം ഇരുന്നൂറ്റി അമ്പതു ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുകയാണ് ഈ വലിയ കാലി വളര്‍ത്തല്‍ കേന്ദ്രം.  കൃത്രിമമായുള്ള ഒരു തീറ്റയും ഇവിടെ വേണ്ട എന്നതാണ് ഇവിടുത്തെ പ്രത്യേകത. പരന്നു കിടക്കുന്ന പുല്‍മേടുകള്‍ കാലികള്‍ക്ക് ഭക്ഷണമൊരുക്കുന്നു. 


സിയറ്റിന്റെ പശുക്കള്‍ പതിനായിരത്തോളം പശുക്കള്‍ ഉണ്ട് ഇവിടെ.

ഇതുവരെ ഒരു മനുഷ്യകുഞ്ഞിനേം നമുക്ക് കാണാന്‍ പറ്റിയില്ല. അവസാനം ഞാന്‍ ഒരെണ്ണത്തിനെ കണ്ടു പിടിച്ചു. 


സിയറ്റിന്റെ ആട്ടിടയന്‍ പേര് ശശി. (ആട്ടിന്‍കൂടും കാണാം)

വളരെ പാവപ്പെട്ട ജനങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ആട്, കാലി വളര്‍ത്തല്‍ ആണ് പ്രധാന തൊഴില്‍. മരം കൊണ്ടുള്ള ചെറിയ വീടുകളിലാണ് ഇവര്‍ താമസിക്കുന്നത്.ചില കുടുംബങ്ങള്‍ ചെറിയ തോതില്‍ ചോളം, ഉണ്ട മുളക്, ഏത്തപ്പഴം തുടങ്ങിയ കൃഷികള്‍ നടത്തുന്നുണ്ട്. വിപണനം ഒരു പ്രശ്നമായതിനാല്‍ കൂടുതല്‍ പേരും കാലിവളര്‍ത്തല്‍ തന്നെയാണ് ചെയ്യുന്നത്. ഇവിടങ്ങളിലെ കുട്ടികള്‍ക്ക് പഠനം, സ്കൂള്‍ എന്നിവയൊന്നും സ്വപ്നത്തില്‍ പോലും ഉണ്ടാവില്ല (സിയാറ്റിനു സ്വന്തമായി ഒരു സ്കൂള്‍ ഉണ്ട്, പക്ഷെ കമ്പനിയില്‍ ജോലി ചെയ്യുന്നവരുടെ കുട്ടികള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ). 

ഒരു ഗ്രാമം കഴിഞ്ഞാല്‍ പിന്നെ ഒരു പത്തു കിലോമീറ്ററെങ്കിലും പിന്നിട്ടാല്‍ മാത്രമേ അടുത്ത ഗ്രാമമുളൂ.  മാത്രമല്ല റോഡുകളുടെ അവസ്ഥ വളരെ പരിതാപകരവും. ചില സ്ഥലങ്ങളിലേക്ക് പോകാന്‍ റോഡുപോലുമില്ല. എന്നിരുന്നാലും പട്ടിണിമരണം ഇവിടെയുണ്ട് എന്ന് തോന്നുന്നില്ല. വെറുതെ ഒന്ന് കാട്ടിലോട്ടു കേറിയാല്‍ വയറു നിറച്ചു തിരിച്ചു പോരാം (പെരുമ്പാമ്പോ പുലിയോ വിശന്നിരിക്കുകയല്ലെങ്കില്‍).

എന്തായാലും ഇനി ഒന്ന് ഓഫീസില്‍ വരെ പോയിട്ട് നമുക്ക് ബാക്കി കറങ്ങാം, അല്ലെങ്കില്‍ അവെരെന്തെങ്കിലും വിചാരിച്ചാലോ.


ഇതാണ് സിയറ്റിന്റെ ഓഫീസിന്‍റെ ഒരു ഭാഗം. (കുതിരയെ മേയാന്‍ വിട്ടേക്കുവാ, സത്യം)


മലനിരകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് നയാന്‍ഗയെന്നു ചിത്രങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മനസിലായല്ലോ. ഈ മലനിരകള്‍ മുഴുവന്‍ ഇടതൂര്‍ന്ന മഴക്കാടുകളാണ്.  ആനയും പുലിയും, ചിമ്പാന്‍സിയും, ഗോറില്ലകളും, മറ്റനേകം ചെറു ജീവികളും നിറഞ്ഞ ആവാസ വ്യവസ്ഥ. കഴിഞ്ഞ ഒരു ദശകത്തില്‍ മാത്രം ഏകദേശം പതിനൊന്നായിരം ആനകളാണ് കൊമ്പുകള്‍ക്ക് വേണ്ടി ഗബോണില്‍ കൊല്ലപ്പെട്ടത്.  ഒരു കിലോഗ്രാം ആനകൊമ്പിന് ഏകദേശം ആയിരത്തി അഞ്ഞൂറ് യൂറോ ആണ് വില. ഏകദേശം നൂറില്‍ പരം ആനകൊമ്പുകള്‍ കഴിഞ്ഞ ദിവസം പരിസ്ഥിതി പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു നശിപ്പിച്ചിരുന്നു.  ആനയെ കൊല്ലുന്നത് കൊമ്പിന് വേണ്ടിയാണെങ്കില്‍ ഭക്ഷണത്തിനു വേണ്ടിയാണു ഗോറിലകളെയും, ചിമ്പാന്‍സികളെയും കൊന്നൊടുക്കുന്നത്. ഇവ രണ്ടും ആഫ്രിക്കയുടെ വിശിഷ്ട ഭക്ഷണമാണ്.

ഇനി ഞാന്‍ ഒരു സാധനം കാണിച്ചു തരാം.

ഇതാണ് ഞാന്‍ പറഞ്ഞ സാധനം. ആനയുടെ തലയോട്ടി.
ഓരോ അലങ്കാര വസ്തുക്കളെ..!


ഞെട്ടിയോ? സാരമില്ല. ഞെട്ടല്‍ മാറ്റാന്‍ നമുക്ക് കുറച്ചു പൂക്കളും ചെടികളുമൊക്കെ കാണാം.


ഇതിനെ കമ്മല്‍പൂവ് എന്നാണ് പറയുന്നതെന്നു തോന്നുന്നു.

ഞാന്‍ കരുതി ഇത് നന്ത്യാര്‍വട്ടപൂആണെന്ന്, അല്ലാത്രെ ഇതാണ് കല്യാണി പൂ (ശവം നാറി എന്നും പറയുമെന്ന്). നമ്മുടെ ചെറുവാടി പറഞ്ഞാ പിന്നെ അപ്പീല്‍ ഇല്ലാലോ.
നാട്ടില്‍ ഇതിനെ പേരക്കയെന്നു പറയും
വളരെ വ്യത്യസ്തമായ ഒരു ചെടി. കായുടെ പുറത്തു മുഴുവന്‍ പൂവാണ്.

ഒരു കാര്യം  ശ്രദ്ധിച്ചോ, മരങ്ങളും ചെടികളുമെല്ലാം എത്ര പുഷ്ടിയോടുകൂടിയാണ് വളരുന്നതെന്ന്. അതിവിടുത്തെ മണ്ണിന്‍റെ പ്രത്യേകതയാണ്. നല്ല മണ്ണും, ആവശ്യത്തിനു മഴയും, നല്ല സൂര്യപ്രകാശവും ചേരുമ്പോള്‍ നട്ടതൊന്നും പാഴായി പോവില്ല.

നയാന്‍ഗയുടെ ഒരു പത്തു ശതമാനം പോലും നമ്മള്‍ ഇതുവരെ കണ്ടിട്ടില്ല. ചെറിയ രണ്ടു വെള്ളച്ചാട്ടങ്ങള്‍ വലിയ രണ്ടു നാഷണല്‍ പാര്‍ക്ക്  ഒക്കെ ഇവിടെയുണ്ട്. കാലവും സമയവും അനുവദിക്കുമെങ്കില്‍ നമുക്ക് പിന്നീടൊരിക്കല്‍ ഇവിടെ വന്ന് അതൊക്കെ കാണണം.

സന്ധ്യമയങ്ങും നേരം

സന്ധ്യമയങ്ങിയിരിക്കുന്നു, ഇനി കൂടുതല്‍ കറങ്ങി നടക്കുന്നത് ആരോഗ്യത്തിനു ഭൂഷണമല്ല. ഗസ്റ്റ് ഹൌസില്‍ പോയി നല്ല മട്ടന്‍ ഗ്രില്‍ ചെയ്തത് ഉണ്ടമുളക് ചമ്മന്തിയും കൂട്ടി കഴിച്ചിട്ട്, എല്ലാവരും ഉറങ്ങിക്കോ. 

നാളെ രാവിലെത്തന്നെ എണീക്കണേ, രാവിലെ നമുക്ക് അടുത്ത സ്ഥലത്തേക്ക് പോകണം. അപ്പോള്‍ നാളെ സന്തിക്കും വരെ വണക്കം.

Saturday, August 3, 2013

ഗബോണ്‍ യാത്രകള്‍

ആകൃതിയില്‍ ഒരു സാമ്യം ഇല്ലെങ്കിലും മറ്റു പലതുകൊണ്ടും കേരളത്തിനോട്  വളരെയധികം സാമ്യമുള്ള ഒരു മധ്യ-ആഫ്രിക്കന്‍ രാജ്യമാണ് ഗബോണ്‍.  മധ്യ ആഫ്രിക്കയുടെ പടിഞ്ഞാറു ഭാഗത്ത്‌ കോംഗോ, ഇക്കറ്റോറിയല്‍ ഗിനിയ, കാമറൂണ്‍ എന്നീ രാജ്യങ്ങളുടെ ഇടയില്‍ അധികമാരും അറിയാതെ പതുങ്ങി കിടക്കുകയാണ് ഈ രാജ്യം.

പടത്തിന്‍റെ ക്രെഡിറ്റ്‌  ഗൂഗിള്‍ മാപ്പ്സിന് 

ഹരിത ഭംഗി നിറഞ്ഞു നില്‍ക്കുന്ന ഒരു രാജ്യമാണിത്‌. എന്നുവെച്ചു പട്ടിണി രാജ്യം ഒന്നും അല്ല കേട്ടോ. സാമ്പത്തികമായി മറ്റുള്ള ആഫ്രിക്കന്‍ രാജ്യങ്ങളെക്കാള്‍ ഒരുപാടു മുന്നിലാണ് ഗബോണ്‍. അതിനു കാരണം ഇവിടെ നിന്നും ഊറ്റിയെടുക്കുന്ന പെട്രോളാണ്.  ഇപ്പോള്‍ എണ്ണ ഉത്പാദനത്തില്‍ നാല്പത്തി ഒന്നാം സ്ഥാനത്തു ആണ് നില്‍ക്കുന്നത് എങ്കിലും (ഇന്ത്യ ഇരുപത്തി മൂന്നാം സ്ഥാനത്താണ്)  ഒരിക്കല്‍ ഇരുപതില്‍ താഴെയായിരുന്നു ഇവരുടെ സ്ഥാനം.  ആകെ മൊത്തം ടോട്ടല്‍ പതിനാലു ലക്ഷം ആള്‍ക്കാര്‍ മാത്രമേ ഈ രാജ്യത്തുള്ളൂ. (നമ്മുടെ കൊച്ചിയില്‍ മാത്രം പതിമൂന്നു ലക്ഷം ആള്‍ക്കാരുണ്ട്). കേരളത്തിന്‍റെ മൊത്തം വിസ്തീര്‍ണ്ണം ഒരു മുപ്പത്തി മൂവായിരം  ചതുരശ്ര കിലോമീറ്റര്‍ വരുമെങ്കില്‍ രണ്ടു ലക്ഷത്തി അറുപത്തി ഏഴായിരത്തോളം ചതുരശ്ര കിലോമീറ്ററില്‍ പരന്നു കിടക്കുകയാണ് ഗബോണ്‍.

ഭൂപ്രകൃതിയില്‍ കേരളത്തോട് കിടപിടിക്കുന്ന സ്ഥലം. കേരളത്തില്‍ വളരുന്ന എല്ലാ വിഭവങ്ങളും ഇവിടെയും വളരും. കപ്പ, ചേന, കാച്ചില്‍, ഏത്തപ്പഴം എന്നുവേണ്ട കേരളത്തില്‍ കിട്ടുന്ന ഒട്ടു മിക്ക പഴങ്ങളും പച്ചക്കറികളും ഇവിടെ വിളയും. അപ്പോള്‍, ഇപ്പോള്‍ വിളയുന്നില്ലേ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഇപ്പോള്‍ ഇവിടെ കിട്ടുന്ന പച്ചക്കറികള്‍ മുഴുവന്‍ കാമറൂണില്‍ നിന്നും കൊണ്ട് വരുന്നവയാണ്. നമ്മളെപോലെ തന്നെ കൃഷിയില്‍ ഒന്നും ഇവര്‍ക്ക് വലിയ താല്‍പ്പര്യമില്ല. എല്ലാവര്ക്കും സര്‍ക്കാര്‍ അല്ലെങ്കില്‍ ഓയില്‍ കമ്പനിയിലെ ജോലിയില്‍ ആണ് താല്പര്യം. എന്നാ പിന്നെ  കള്ളുകുടിയില്‍ ഇവരെ തോല്‍പ്പിക്കാന്‍ പറ്റുമോ? അതുമില്ല, മത്സരം സമനിലയില്‍ അവസാനിപ്പിക്കേണ്ടി വരും.

ലിബ്രവില്ലെ ആണ് ഗബോണിന്‍റെ തലസ്ഥാനം ജനസംഖ്യയില്‍ പകുതിയും ഇവിടെയാണ്‌.  ആഫ്രിക്കയുടെ പാരീസ് എന്നാണ് ലിബ്രവില്ലെ അറിയപ്പെടുന്നത്. കാരണം ഇവിടെ കിട്ടുന്ന സാധനങ്ങള്‍ മുഴുവനും ഫ്രാന്‍സില്‍ നിന്നും വരുന്നവയാണ്.  (ഒരിക്കല്‍ ഗബോണ്‍ ഫ്രാന്‍സിന്‍റെ ഒരു കോളനി ആയിരുന്നു. ഫ്രഞ്ച് ആണ് ഇവിടുത്തെ പ്രധാന ഭാഷ) പോര്‍ട്ട്‌ ജെന്റില്‍, ഫ്രാന്‍സിവില്ലെ, ഒയേം, ലംബാരനെ എന്നിവയാണ് മറ്റു പ്രധാന പട്ടണങ്ങള്‍.

കാര്യങ്ങള്‍ കേട്ട് ബോറടിച്ചില്ലേ? നമുക്ക് യാത്ര തുടങ്ങിയേക്കാം. ഇന്ന് നമ്മള്‍ പോകുന്നത് ഗബോണിന്റെ തെക്കേ അറ്റത്തുള്ള നയാന്‍ഗ നദിയുടെ തീരത്തേക്കാണ്. അവിടെയുമുണ്ട് ഒരു  ഓഫീസ്. എന്‍റെ പണിയും നടക്കും നിങ്ങള്‍ക്ക്ചുളുവില്‍ ഒരു യാത്രയും.  (ഒരു കാര്യം പറയാന്‍ മറന്നു നമ്മുടെ കൂടെ രണ്ടാള്‍ കൂടിയുണ്ട് ബണ്ടുരാസ് എന്ന സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യത്ത് നിന്നും വന്ന അലക്സ്‌, പിന്നെ ഗബോണില്‍ തന്നെയുള്ള ഡാവി )

ബീച്ച് പാരറ്റ് വിമാനം. കമ്പനി വകയാ

നമ്മുടെ പൈലറ്റ് ചേട്ടന്‍ എങ്ങാണ്ട് കിടന്ന വിമാനത്തെ പറപ്പിച്ചു ലിബ്രവില്ലേ എയര്‍പോര്‍ട്ടില്‍ കൊണ്ട് വന്നിട്ടിട്ടുണ്ട്. ആ ഇഷ്ടിക പോലത്തെ ഒരു സാധനത്തില്‍ നോക്കി സംസാരിക്കുന്നില്ലേ അതാണ് നമ്മുടെ പൈലറ്റ് ചേട്ടന്‍. 

വിമാനം പുറപ്പെടാന്‍ തയ്യാറായി. പൈലറ്റ് എഗ്മണ്ട് ചേട്ടന്‍ ടവറുമായി ബന്ധപെട്ടു. 'നാലു പായ്ക്ക്'   നയാന്‍ഗയിലേക്ക് പോകാന്‍ റെഡിയാണ്. പക്ഷെ പുറപ്പെടാനുള്ള അനുമതി കിട്ടിയില്ല. ഇപ്പോള്‍ പട്ടാളക്കാര്‍ യുദ്ധ വിമാനം പറത്തി കളിക്കുകയാണ് അതുകൊണ്ട് പോകാന്‍ പറ്റില്ലത്രേ.

ദാ വരുന്നു യുദ്ധവിമാനം.





കുറച്ചൂടെ അടുത്ത് പോയി വീഡിയോ എടുക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു, ബോംബിനു ഒക്കെ ഇപ്പൊ എന്താ വില വെറുതെ എന്തിനാ ഒരെണ്ണം വേസ്റ്റ് ആക്കുന്നെ.

യുദ്ധ വിമാനം പട്ടാളക്കാരുടെ പ്രത്യേക വിമാനതാവളത്തില്‍ പാര്‍ക്ക് ചെയ്യാന്‍ പോയി.  നമുക്ക് പറക്കാനുള്ള സിഗ്നലും കിട്ടി. 

നമ്മള്‍ ടേക്ക് ഓഫ്‌ ചെയ്യുന്നു. എല്ലാവരും സീറ്റ്‌ ബെല്‍റ്റ്‌ ഒക്കെ ഇട്ടല്ലോ അല്ലെ.

ദാ താഴെ കാണുന്നതാണ് ലിബ്രവില്ലെ.


ലിബ്രവില്ലെ എയര്‍പോര്‍ട്ട്
പട്ടാളത്തിന്‍റെ എയര്‍ ബേസ്

കുറച്ചു കൂടി മുന്‍പോട്ടു പോയാല്‍ ചിലപ്പോള്‍ വെടികൊണ്ട് ചാവേണ്ടി വരും. നമ്മള്‍ വിമാനം തിരിക്കാന്‍ പോകുവാ. എല്ലാവരും പിടിച്ചിരുന്നോ.
ലിബ്രവില്ലെ പട്ടണം
ഇപ്പൊ ലിബ്രവില്ലെ പട്ടണത്തിനെ കുറിച്ച് ഒരു ഏകദേശ രൂപം ആയില്ലേ.
അറ്റ്ലാന്റിക് സമുദ്ര തീരത്തെ മനോഹരമായ ലിബ്രവില്ലെ പട്ടണത്തിനോട് നമ്മള്‍ വിട പറയുന്നു.
ദൂരെ കാണുന്ന മുനമ്പാണ് പോയിന്‍റ് ദി ദിനി

പോയിന്‍റ് ദി ദിനി ഒരു നാഷണല്‍ പാര്‍ക്കാണ്. നമ്മള്‍ അവിടെ പോകുന്നുണ്ട് പക്ഷെ ഇപ്പോഴല്ല. പിന്നീടൊരിക്കല്‍.

ഇനി നമ്മള്‍ നയാന്‍ഗയില്‍ എത്താന്‍ മുക്കാല്‍ മണികൂര്‍ പിടിക്കും. അത് വരെ നിങ്ങള്‍ക്ക് ഉറങ്ങാം എന്ന് വിചാരിക്കരുത്, ഒരുപാട് കാഴ്ചകള്‍ നമ്മുക്ക് കാണാനുണ്ട്. 

പേടി ഇല്ലാത്തവര്‍ ദേ താഴോട്ട് നോക്കിക്കേ.

സൂക്ഷിച്ചു നോക്കിയാല്‍ ചെറിയ ഗ്രാമങ്ങള്‍ കാണാം
പുതിയ റോഡു പണി നടക്കുന്നു.
ഗബോണിലെ ഒരു ചെറിയ ഗ്രാമം.

ഇതാ നമ്മള്‍ നയാന്‍ഗ 'ഇന്റര്‍നാഷണല്‍' വിമാനതാവളത്തില്‍  ഇറങ്ങാന്‍ പോകുന്നു. സീറ്റ്‌ ബെല്‍റ്റ്‌ ഒക്കെ ഒന്നുകൂടി മുറുക്കികോ.

നമ്മളെ ഇവിടെ ഇറക്കിയിട്ട്‌ വിമാനം ലിബ്രവില്ലേയ്ക്ക് തിരിച്ചു പോകുവാ. എല്ലാരും പൈലറ്റ് ചേട്ടന് റ്റാറ്റ കൊടുത്തേ..

ദാ പോകുന്നു നമ്മള്‍ വന്ന കൊച്ചു വിമാനം



ബോഡിംഗ് പാസ്‌, ഇമിഗ്രേഷന്‍, സെക്ക്യൂരിറ്റി ചെക്കിംഗ് ഒന്നും ഇല്ലാതെ എത്ര പെട്ടന്നാ കാര്യങ്ങള്‍ നടന്നത് അല്ലെ.  ഈ വിമാനം ഇറങ്ങാന്‍ അത്ര വലിയ സെറ്റപ്പ് ഒന്നും വേണ്ടന്നെ. നേരെ കിടക്കുന്ന റോഡിലോ, എന്തിനു വേണമെങ്കില്‍ പാടത്ത് പോലും വിമാനം ഇറക്കാം. ഞാന്‍ പറഞ്ഞത് അല്ല കേട്ടോ പൈലറ്റ് ചേട്ടന്‍ പറഞ്ഞതാ.

എന്നാ ഇന്നിനി എല്ലാവരും വിശ്രമിച്ചോ. കമ്പനി ഗസ്റ്റ് ഹൌസില്‍ താമസം ഏര്‍പ്പാട് ആക്കിയിട്ടുണ്ട്. പിന്നെ അധികം കറങ്ങി നടക്കേണ്ട കേട്ടോ, പെരുമ്പാമ്പ്‌ ധാരാളമുള്ള സ്ഥലമാ.  ഞാന്‍ ഒന്ന് ഓഫിസില്‍ പോയിവരാം. ബാക്കി കാഴ്ചകള്‍ നാളെ.